അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വേതനം നൽകാൻ നഗരസഭകൾക്ക് 24.40 കോടി രൂപ അനുവദിച്ചു. മുമ്പ് അനുവദിച്ച തുകയുടെ 60 ശതമാനത്തിലധികം വിനിയോഗിച്ച നഗരസഭകൾക്കാണ് വീണ്ടും തുക അനുവദിച്ചത്. ആറ് കോർപറേഷനും 56 മുനിസിപ്പാലിറ്റിക്കും പ്രയോജനം ലഭിക്കും. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നഗരസഭകൾക്ക് 29.85 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 23 കോടി രൂപ ഇതിനകം ചെലവഴിച്ചു. തുടർന്നാണ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വീണ്ടും തുക വകയിരുത്തിയത്. 150 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റിൽ നീക്കിവച്ചത്. രാജ്യത്ത് ആദ്യമായി നഗരമേഖലയിൽ തൊഴിലുറപ്പ് പദ്ധതിക്ക് രൂപം നൽകിയ സംസ്ഥാനമാണ് കേരളം. പൂർണമായും സംസ്ഥാന സർക്കാരാണ് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യസംസ്‌കരണം ഉൾപ്പെടെ പുതിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതിക്ക് കഴിയണമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.
2022-–-23 സാമ്പത്തിക വർഷത്തിൽ 41.11 ലക്ഷം തൊഴിൽ ദിനമാണ് അയ്യൻകാളി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ലഭ്യമാക്കിയത്. പദ്ധതി ചെലവ് 113.93 കോടിയാണ്. 2015-–-16ൽ ചെലവ് 7.48 കോടിയും തൊഴിൽ ദിനങ്ങൾ മൂന്നു ലക്ഷവും ആയിരുന്നു. ശ്രദ്ധേയമായ പുരോഗതിയാണ് കഴിഞ്ഞ ഏഴ് വർഷമായി സാധ്യമാക്കിയത്. 2015––16ൽ 15 കോടിയുണ്ടായിരുന്ന ബജറ്റ് വിഹിതം ഇപ്പോൾ 150 കോടിയായി വർധിച്ചു.