*ഇരിട്ടി :* കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും വന്യ ജീവിസങ്കേതത്തിൽ നിന്ന് പുനരധിവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കണ്ണൂർ ജില്ലാ കളക്ടർക്കും ആറളം വൈൽഡ് ലൈഫ് വാർഡനുമാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥ് നിർദേശം നൽകിയത്. ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനെതുടർന്നു വന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ കാട്ടാനകൾ തമ്പടിക്കുന്നതും കൃഷിനാശമുണ്ടാക്കുന്നതും സ്ഥിരം സംഭവമാണെന്ന് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. 2022 ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ രണ്ടു മനുഷ്യജീവനുകൾ ഇവിടെ നഷ്ടമായി. 10.5 കിലോമീറ്റർ അതിർത്തി യിൽ നിലവിൽ 5.065 കിലോമീറ്റർ കരിങ്കൽ മതിലും 3.55 കിലോമീറ്റർ ട്രഞ്ചും 1.88 കിലോമീറ്റർ സ്റ്റീൽ ഫെൻസിംഗും സ്ഥാപിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കാട്ടാനകളെ കാട്ടിലേ ക്ക് കയറ്റിവിട്ടാലും തിരികെയെത്തുന്നത് പതിവാണ്. ട്രഞ്ച് നിർമാണത്തിന് ഇ ടെൻഡർ നടപടികൾ പൂർത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് സോളാർ തൂക്കുവേലി നിർമിക്കുന്നതുവരെ തകർന്നിട്ടുള്ള ആനമതിലിന്റെ ഭാഗങ്ങളിൽ ഫെൻസിംഗ് നിർമിക്കും.
മരിച്ചയാൾക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. അഞ്ചുലക്ഷം കൂടി നൽകുമെന്നും റിപ്പോർട്ടിലുണ്ട്. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിന് പുറമേ ചാലാട് സ്വദേശിനി പ്രസീത അഴീ ക്കോടും പരാതി നൽകിയിരുന്നു.