പുതിയ അണക്കെട്ട് എന്ന വർഷങ്ങളായുള്ള ആവശ്യം വീണ്ടും ഉന്നയിക്കാനും ഇപ്പോൾ നടത്തിവരുന്ന പ്രാഥമിക നടപടികൾക്കു വേഗം കൂട്ടാനും കേരളത്തിനു കഴിയും. വിഷയത്തിൽ സുപ്രീംകോടതി ഇടപെടലിനും വഴിയൊരുക്കും. സ്ഥിതി മറിച്ചായാൽ, ഡാമിന്റെ അനുവദനീയ ജലനിരപ്പ് 142ൽ നിന്നും 152 അടിയിലേക്ക് ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്നാട് മുന്നോട്ടു പോകും.
അണക്കെട്ടിൽ സ്വതന്ത്ര സമിതിയുടെ വിദഗ്ധ പരിശോധന നടത്തണമെന്നാണു സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ നിർദേശം. ഇതിന്റെ തുടർനടപടികൾക്കായി തമിഴ്നാടിനെയാണു മേൽനോട്ട സമിതി ചുമതലപ്പെടുത്തിയത്. പരിശോധന നടത്തുന്ന സംഘത്തിൽ സ്വന്തക്കാരെ മാത്രം തിരുകിക്കയറ്റുമോയെന്നു കേരളത്തിന് ആശങ്കയുണ്ട്.
തമിഴ്നാട് വീണ്ടും ‘കളിയിറക്കുമോ?’
2010–12ൽ ആണ് ഡാമിൽ ഏറ്റവും ഒടുവിലായി സുരക്ഷാ പരിശോധന നടന്നത്. ഡാമിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ സാങ്കേതികവിദഗ്ധരായ ഡോ. തട്ടേ, സി.ഡി.മേത്ത എന്നിവരെ 2011ൽ സുപ്രീം കോടതി നിയോഗിച്ചിരുന്നു. എന്നാൽ ഇവർ എത്തുന്നതിനു മുൻപുതന്നെ അണക്കെട്ടിലെ വിള്ളലുകൾ സിമന്റ് ഉപയോഗിച്ച് അടയ്ക്കാൻ തമിഴ്നാട് ശ്രമിച്ചതു വൻ വിവാദമായി. ഇത്തവണയും ഇതേ തന്ത്രം തമിഴ്നാട് ആവർത്തിക്കുമോയെന്നാണു കേരളത്തിന്റെ ആശങ്ക.