സംസ്ഥാനത്തു കോളജ്, സർവകലാശാലാതലത്തിൽ വിദ്യാർഥി പരാതി പരിഹാര സെല്ലിനു രൂപം നൽകണമെന്ന ജൂൺ 9ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൗൺസിൽ ഓഫ് പ്രിൻസിപ്പൽസ് ഓഫ് കോളജസ് ഇൻ കേരള, കേരള കാത്തലിക് എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ്സ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹർജികളിലാണു ജസ്റ്റിസ് പി. ഗോപിനാഥിന്റെ നടപടി. എതിർസത്യവാങ്മൂലം നൽകാൻ സർക്കാർ സമയം തേടി. ഹർജി 26നു പരിഗണിക്കാൻ മാറ്റി.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർഥിനിയുടെ ആത്മഹത്യയെത്തുടർന്നുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണു വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ സെല്ലും ഇതിന്റെ അപ്‌ലറ്റ് അതോറിറ്റിയായി സർവകലാശാലകളിലായി യൂണിവേഴ്സിറ്റി അപ്‌ലറ്റ് ഫോറം/ട്രൈബ്യൂണൽ രൂപീകരിക്കാനും സർക്കാർ നിർദേശിച്ചത്. എന്നാൽ സർക്കാർ ഉത്തരവ് യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
കോളജ് കൗൺസിലുമായി ആലോചിച്ചു പ്രിൻസിപ്പൽ സ്വീകരിക്കുന്ന തീരുമാനങ്ങളിൽ അപ്‌ലറ്റ് അധികാരം ഇത്തരത്തിലുള്ള ഫോറത്തിനു നൽകിയാൽ സ്ഥാപനത്തിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കും. സംസ്ഥാന നിയമം യുജിസി റെഗുലേഷൻ വിരുദ്ധമാണെങ്കിൽ യുജിസി റെഗുലേഷൻ നിലനിൽക്കുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുകളുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
5 വിദ്യാർഥികൾ, പിടിഎയുടെ പ്രതിനിധി എന്നിവർ ഉൾപ്പെടെ കോളജ് പ്രിൻസിപ്പൽ അല്ലെങ്കിൽ സർവകലാശാല ഡിപ്പാർട്മെന്റ് മേധാവി അധ്യക്ഷനായുള്ള സെൽ രൂപീകരിക്കാനാണു നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ സെല്ലിലെ ഭൂരിഭാഗം അംഗങ്ങൾക്കും കോളജ് അഡ്മിഷൻ, അച്ചടക്ക നടപടികൾ, പരീക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടു വേണ്ട അറിവില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിൽ പ്രിൻസിപ്പൽ എടുക്കുന്ന നടപടികൾ ഇവർക്ക് മനസ്സിലാകില്ല.
സമിതിയും അപ്‌ലറ്റ് ഫോറവും രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവു നിയമപരമല്ല. മതിയായ നിയമനിർമാണമില്ലാതെ എയ്‌ഡഡ്, അൺ എയ്‌ഡഡ് കോളജുകളുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാവില്ല. യുജിസി റഗുലേഷനനുസരിച്ച് പ്രഫസർമാരും സീനിയർ ഫാക്കൽറ്റി അംഗങ്ങളും മികവിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളിൽനിന്നു നാമനിർദേശം ചെയ്യപ്പെട്ട പ്രതിനിധിയും ഉൾപ്പെട്ട സമിതിയാണ് പരാതി പരിഹാര സെൽ. ഇതു മറികടന്ന് സർക്കാർ നിർദേശിക്കുന്ന പുതിയ സമിതി നിയമപരമായി നിലനിൽക്കില്ല