കണ്ണൂർ: കഴിഞ്ഞ നാലരവർഷത്തിനിടെ ജില്ലയിൽ തെരുവുനായ് കടിച്ചുപറിച്ചത് 35,000ത്തിലേറെ പേരെ. ഓരോ വർഷവും തെരുവുനായ് ആക്രമണം കൂടുകയാണെന്നാണ് കണക്കുകൾ. ഈ വർഷം ജൂൺ 19 വരെ 6276 പേരെ നായ് കടിച്ചു. 2019ൽ നിന്ന് 2023ലെത്തുമ്പോൾ കടിയേൽക്കുന്നവരുടെ എണ്ണം ഇരട്ടിയിലേറെ വർധിച്ചു.
2019ൽ 5794, 2020ൽ 3951, 2021ൽ 7927, 2022ൽ 11776, 2023 ജൂൺ 19 വരെ 6276 എന്നിങ്ങനെയാണ് ജില്ലയിലുണ്ടായ തെരുവുനായ് ആക്രമണമെന്ന് തെരുവുനായ് ക്കളുടെ ദയാവധത്തിന് ജില്ല പഞ്ചായത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ മുഖേനയാണ് ഹരജി സമർപ്പിച്ചത്. ജില്ലയിൽ തെരുവുനായ് ക്കൾ നടത്തുന്ന അക്രമങ്ങളുടെ ദൃശ്യങ്ങളും കോടതിയിൽ സമർപ്പിച്ചു.
ഓട്ടിസം ബാധിച്ച് സംസാര ശേഷി നഷ്ടമായ മുഴപ്പിലങ്ങാട്ടെ പതിനൊന്നുകാരൻ നിഹാൽ തെരുവുനായ ആക്രമണത്തിൽ അതിദാരുണമായാണ് കൊല്ലപ്പെട്ട് പത്തു ദിവസം തികയും മുമ്പാണ് തിങ്കളാഴ്ച മൂന്നാം ക്ലാസുകാരി ജാൻവിയ ക്രൂരമായ അക്രമത്തിന് ഇരയായത്. നിഹാലിനെ ആക്രമിച്ച നായ് ക്കൾ തന്നെയാണോ മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ ജാൻവിയെയും കടിച്ചുപറിച്ചതെന്ന് സംശയമുണ്ട്. നിഹാൽ മരിച്ചതിനെ തുടർന്ന് പ്രദേശത്ത് നിന്നും മുപ്പതിലേറെ നായ് ക്കളെ പിടികൂടിയിരുന്നു.
തെരുവുനായ് കടിച്ചുപറിക്കുമ്പോൾ കാര്യങ്ങൾ ജില്ല പഞ്ചായത്തിന്റെയോ സർക്കാറിന്റെയോ കൈയിൽ നിൽക്കില്ലെന്നും സുപ്രീംകോടതി അടിയന്തിരമായി ഇടപെടണമെന്നും അന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞിരുന്നു. നേരത്തെ തെരുവുനായ് ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹരജിയിൽ കക്ഷി ചേരാൻ ജില്ല പഞ്ചായത്ത് മുന്നോട്ടുവന്നിരുന്നു.
അക്രമണകാരികളായ തെരുവുനായ് ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. തെരുവുനായ് ആക്രമണം വർധിച്ച സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് വീണ്ടും സുപ്രീംകോടതിയിലെത്തിയത്. മറ്റൊന്നും ഫലപ്രദമല്ലാത്തതുകൊണ്ടാണ് പേ പിടിച്ചതും അത്യന്തം അപകടകാരികളുമായ നായ് ക്കളുടെ ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹരജിയിൽ ബോധിപ്പിച്ചു
തെരുവുനായ് ക്കൾ പെരുകുന്നത് തടയാൻ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി ഫലപ്രദമാകുന്നില്ലെന്ന് പരാതിയുണ്ട്. നിലവിലുള്ള നിയമം അനുസരിച്ച് വന്ധ്യംകരണം മാത്രമാണ് പരിഹാരം. 2017ൽ ജില്ലയിൽ പദ്ധതി തുടങ്ങിയെങ്കിലും പത്തായിരത്തിൽ താഴെ നായ് ക്കളെ മാത്രമാണ് വന്ധ്യംകരിച്ചത്. മുപ്പതിനായിരത്തോളം തെരുവുനായ് ക്കൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇത്രയും നായ് ക്കളെ വന്ധ്യംകരിക്കൽ പ്രായോഗികമല്ല.
പന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും അക്രമകാരികളായ നായ് ക്കളെ കൊല്ലുന്നതിൽ എന്തിനാണ് വേവലാതിയെന്നും സുപ്രീംകോടതിയിൽനിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പി.പി. ദിവ്യ പറഞ്ഞു. എ.ബി.സി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മൃഗസംരക്ഷണവകുപ്പിനും ജില്ല പഞ്ചായത്ത് നിവേദനം നൽകിയിട്ടുണ്ട്.
മൂന്നാംക്ലാസുകാരി അപകടനില തരണംചെയ്തു
മുഴപ്പിലങ്ങാട്: തെരുവുനായുടെ കടിയേറ്റ മൂന്നാം ക്ലാസ് വിദ്യാർഥി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് തെരുവുനായ് ക്കളുടെ ആക്രമണത്തിൽ പാച്ചാക്കരയിലെ കലങ്ങോട് ബാബു, ശ്രീജ ദമ്പതികളുടെ മകൾ കെ. ജാൻവിയക്ക് പരിക്കേറ്റത്. തുടക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. കുട്ടിയെ കാണാൻ ആശുപത്രിയിൽ നിരവധി പേരാണ് എത്തിയത്.
വിഷയത്തിൽ അധികൃതരുടെ അനാസ്ഥയിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നിഹാൽ ആക്രമിക്കപ്പെട്ട അതേ സ്ഥലത്ത് നിന്നും ബൈക്കിൽ പത്ര വിതരണം നടത്തുന്ന ഉണ്ണിയെ പിന്നാലെ വന്ന് ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. സമാനമായ നിരവധി സംഭവങ്ങൾ പഞ്ചായത്തിന്റെ പല ഭാഗത്തും നടന്നതായി നാട്ടുകാർ പറഞ്ഞു.