ഇരിട്ടി: ഭാരതത്തെ ലോകത്തിന്റെ വിശ്വഗുരു പദവിയിലെത്തിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് മുൻ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. നരേന്ദ്ര മോദി സർക്കാറിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബി ജെ പി കണ്ണൂർ ലോകസഭാ മണ്ഡലം വിശാൽ ജനസഭ ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രദ്ധിക്കപ്പെടുകയാണ്. കോവിഡുൾപ്പടെയുള്ള മഹാമാരികൾ ലോകത്തെ ഭീതിയിലാക്കിയപ്പോൾ ശ്രദ്ധേയമായ പ്രവർത്തനത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിഞ്ഞത് മോദിയുടെ ഇച്ഛാശക്തി കൊണ്ടാണ്. നയങ്ങളുടെ സ്തംഭനാവസ്ഥയിൽ നിന്ന് അധികാരമേറ്റ മോദി നിലപാടിലൂന്നിയുള്ള വികസന വിപ്ലവങ്ങൾക്കാണ് തുടക്കം കുറിച്ചത്. രാജ്യാന്തര ബന്ധം തകരുമെന്ന് പറഞ്ഞ് വിദ്വേഷ പ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണ് അറബ് രാജ്യങ്ങൾ പോലും മോദിയുടെ മികവിനെ അംഗീകരിക്കുന്നതും അവരുടെ പരമോന്നത ബഹുമതികൾ നൽകി ആദരിക്കുന്നതെന്നും നഖ് വി പറഞ്ഞു.
എല്ലാവരുമായി ചർച്ച നടത്തി സമന്വയം ഉണ്ടാക്കി രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുക തന്നെ ചെയ്യും. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് മതവിശ്വാസങ്ങളിൽ കടന്നു കയറാനല്ല. ഓരോരുത്തർക്കും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി മുന്നോട്ട് പോകാം. രാജ്യത്ത് പൊതുവായ ഒരു വ്യക്തി നിയമം എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ലോകത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കിയ രാജ്യങ്ങളിലെല്ലാം ഒരു വിഭാഗത്തിനും അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും നടത്തുന്നതിന് ഒരു തടസവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളവും ബി ജെ പിക്ക് അന്യമല്ലെന്ന് അടുത്ത തിരഞ്ഞെടുപ്പോടെ തെളിക്കും. കശ്മിരും കേരളവും പിടിക്കാൻ കഴിയില്ലെന്നാണ് ഒരു കാലത്ത് രാഷ്ട്രിയ ശത്രുക്കൾ പറഞ്ഞു കൊണ്ടിരുന്നത്. കാശ്മീരിൽ ഇപ്പോൾ ബി ജെ പി.നിർണ്ണായക ശക്തിയായി മാറി. കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ 20-ൽ പത്തും ബി ജെ പിക്കൊപ്പം ആയിരിക്കുമെന്നും അ്‌ദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ ജന. സെക്രട്ടറി ബിജു എളക്കുഴി അധ്യക്ഷനായി. ദേശിയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, എ.ദാമോദരൻ, പി.കെ. വേലായുധൻ, അഡ്വ.കെ. ശ്രീകാന്ത്, അഡ്വ.പത്മനാഭൻ, പി.വി.ചന്ദ്രൻ, എ.പി. ഗംഗാധരൻ, കെ.കെ. വിനോദ്, ആനിയമ്മ രാജേന്ദ്രൻ, കെ.പി. അരുൺകുമാർ, എം.ആർ. സുരേഷ്, സത്യൻ കൊമ്മേരി എന്നിവർ സംസാരിച്ചു. പ്രകൃതി ദുരന്തങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതടക്കമുള്ള വിവിധോദ്ദേശ്യ രക്ഷാ ഉപകരണം റെസ്‌ക്യൂ റേഞ്ചർ നിർമ്മിച്ച അഖിൽ പുതുശ്ശേരി, എ.ബി. അനൂപ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
previous post