തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുടെ വഴിവിട്ടപോക്കിന് തടയിടാന്‍ സി.പി.എം തീരുമാനം. വിവിധ ഘടകങ്ങളിലെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നാണ് സി.പി.എം വിലയിരുത്തല്‍. കോവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം മുടങ്ങിയത് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിരിച്ചടിയായത് കൊണ്ട് പാർട്ടി നേരിട്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനാണ് തീരുമാനം. നിലവിലുള്ള നേതൃത്വത്തിലെ മാറ്റവും പരിഗണനയിലാണ്.
സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന രാഷ്ട്രീയ ആരോപങ്ങള്‍ പ്രതിരോധിക്കുകയായിരിന്നു കഴിഞ്ഞ കാലങ്ങളിലെല്ലാം സി.പി.എം ചെയ്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യത്തില്‍ ആകെ മാറ്റമുണ്ടായി. ഇതുവരെ ഇല്ലാത്ത തരത്തില്‍ എസ്.എഫ് .ഐ നേതൃത്വത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിച്ച ശേഷമേ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇതില്‍ സി.പി.എം നേതൃത്വത്തിന് ചരിത്രത്തില്‍ ഇതുവരെ എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ ഇല്ലാത്ത അതൃപ്തിയാണുള്ളത്.