പകർച്ചപ്പനി പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സ്വകാര്യ ആശുപത്രികളുടെ പിന്തുണയുറപ്പാക്കാൻ തീരുമാനം. ഇതിനായി ഐ.എം.എ. അടക്കമുള്ള സംഘടനകളുമായി ചർച്ച നടത്താൻ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. ഡെങ്കിപ്പനിക്കെതിരേ അതീവ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ സ്ഥാപിക്കും. പരിശോധനകൾ വർധിപ്പിക്കുന്നതിനൊപ്പം മരുന്നും പരിശോധനാ കിറ്റും സുരക്ഷാസാമഗ്രികളും ഉറപ്പുവരുത്തും.
ജില്ലാതല അവലോകനങ്ങൾ കൃത്യമായി നടത്തി നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വെള്ളി, ശനി, ഞായർ ദിവസങ്ങൾതോറും ഡ്രൈ ഡേ പ്രവർത്തനം നടത്തും. വെള്ളിയാഴ്ച സ്കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.
എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിൻ ഗുളികകൾ വിതരണംചെയ്യുന്നതിനുള്ള ഡോക്സി കോർണറുകൾ സ്ഥാപിക്കും. ക്രിട്ടിക്കൽ കെയർ മാനേജ്മെന്റ് സൗകര്യങ്ങൾ ഉറപ്പാക്കും.