കൊച്ചി ∙ എഐ ക്യാമറ പദ്ധതിയുടെ കരാറുകാർക്കു തങ്ങളുടെ തുടർഉത്തരവോ അറിവോ ഇല്ലാതെ പണം നൽകുന്നതു ഹൈക്കോടതി തടഞ്ഞു. പദ്ധതിയിലെ മാറ്റങ്ങൾ കാരണം സർക്കാരിന് അധികച്ചെലവുണ്ടായോ എന്നതുൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്യാമറ ഇടപാടിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജി ഇനി ജൂലൈ 13നു പരിഗണിക്കും.ഹർജി ഫയലിൽ സ്വീകരിക്കുംമുൻപ് എതിർകക്ഷികളായ സംസ്ഥാനസർക്കാർ, ഗതാഗത, ധന, വ്യവസായവകുപ്പുകൾ, സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ, കെൽട്രോൺ, എസ്ആർഐടി ഉൾപ്പെടെയുള്ള കരാർക്കമ്പനികൾ തുടങ്ങിയവർക്കു നോട്ടിസ് നൽകാനും കോടതി നിർദേശിച്ചു.
പൊതുജീവിതത്തിൽ തങ്ങൾ പിന്തുടരുന്ന സുതാര്യതയും അഴിമതിവിരുദ്ധനിലപാടും സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളുടെ ഭാഗത്തുനിന്നും ആവശ്യപ്പെടുന്നുവെന്നു വ്യക്തമാക്കി ഹർജിക്കാർക്കു രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാവുന്നതാണെന്നും കോടതി അറിയിച്ചു. പദ്ധതി സംബന്ധിച്ചല്ല, നടപടികളിലെ സുതാര്യത സംബന്ധിച്ചാണു പരാതിയെന്നു ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. ഇവർ ഹാജരാക്കിയ രേഖകളിൽനിന്നു വിഷയം പരിശോധിക്കേണ്ടതാണെന്നും പദ്ധതിയിലെ മാറ്റം പഠിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർക്കായി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും സർക്കാരിനായി സ്റ്റേറ്റ് അറ്റോർണി എൻ. മനോജ്കുമാറും ഹാജരായി.
ഇക്കാര്യങ്ങൾ പരിശോധിക്കും
പദ്ധതിയിലെ മാറ്റങ്ങൾക്കു പിന്നിൽ നല്ല ഉദ്ദേശ്യമോ മറ്റു താൽപര്യങ്ങളോ ?
∙ ബിൽഡ്, ഓൺ, ഓപ്പറേറ്റ്, ട്രാൻസ്ഫർ (ബൂട്ട്) രീതിക്കു പകരം പണം നൽകി നടപ്പാക്കുന്ന രീതിയാക്കിയതു സർക്കാരിന് അധികച്ചെലവുണ്ടാക്കിയോ ?