ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ സംഘപരിവാറിന്റെ പ്രധാന അജൻഡയിൽ ഒന്നായ ഏക സിവിൽകോഡ് സജീവമാക്കാൻ മോദി സർക്കാർ. കേന്ദ്ര നിർദേശപ്രകാരം 22–-ാം നിയമകമീഷൻ പൊതുജനങ്ങളിൽനിന്നും അംഗീകൃത മതസംഘടനകളിൽനിന്നും വിഷയത്തിൽ വീണ്ടും അഭിപ്രായം തേടി. താൽപ്പര്യമുള്ളവർ 30 ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര നിയമമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 21–-ാം നിയമകമീഷനും ഏകീകൃത സിവിൽകോഡ് വിഷയം പരിഗണിച്ചിരുന്നു.ചോദ്യാവലി തയ്യാറാക്കി 2016 ഒക്ടോബറിൽ അഭിപ്രായങ്ങൾ തേടി. 2018 മാർച്ച്, ഏപ്രിൽ മാസങ്ങളിലും പ്രത്യേക നോട്ടീസുകൾ പുറപ്പെടുവിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞു. സിവിൽ കോഡ് വിഷയത്തിൽ വലിയ പ്രതികരണം നിയമകമീഷന് ലഭിച്ചതായി കേന്ദ്രം അവകാശപ്പെട്ടു. തുടർന്ന് ‘കുടുംബ നിയമത്തിലെ പരിഷ്‌കാരങ്ങൾ’ എന്ന വിഷയത്തിൽ പ്രത്യേക രേഖ തയ്യാറാക്കി. രേഖ പുറത്തുവന്ന് മൂന്നു വർഷം പിന്നിട്ട സാഹചര്യത്തിൽ വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് വീണ്ടും സജീവമായി പരിഗണിക്കാൻ 22–-ാം നിയമകമീഷൻ തീരുമാനിച്ചതായി നിയമമന്ത്രാലയം അറിയിച്ചു.