സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കി നിശ്ചയിച്ചു. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററിൽനിന്ന് അറുപതാക്കി കുറച്ചു. റോഡപകടങ്ങളിൽപ്പെടുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങൾ ആയതിനാലാണ് വേഗപരിധി കുറച്ചത്. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. മറ്റു വാഹനങ്ങളുടെ വേഗപരിധി ഉയർത്തി. ജൂലൈ ഒന്നുമുതൽ പുതിയ വേഗപരിധി നിലവിൽവരും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പുതുക്കിയ വേഗപരിധി (നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിൽ):
ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങൾ: ആറുവരി ദേശീയപാതയിൽ 110 കിലോമീറ്റർ, നാലുവരി ദേശീയപാതയിൽ 100 (90), മറ്റ് ദേശീയപാത, എംസി റോഡ്, നാലുവരി സംസ്ഥാനപാത എന്നിവയിൽ 90 (85) കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ.
ഒമ്പതുസീറ്റിന് മുകളിലുള്ള ലൈറ്റ്, -മീഡിയം, ഹെവി യാത്രാവാഹനങ്ങൾക്ക് ആറുവരി ദേശീയപാതയിൽ 95 കിലോമീറ്റർ, നാലുവരി ദേശീയപാതയിൽ 90 (70), മറ്റ് ദേശീയപാത, എംസി റോഡ്, നാലുവരി സംസ്ഥാനപാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിലുള്ള ചരക്ക് വാഹനങ്ങൾക്ക് ആറുവരി, നാലുവരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാനപാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളിൽ 50 (50) കിലോമീറ്ററുമാകും വേഗപരിധി. സംസ്ഥാനത്ത് എഐ കാമറാ സംവിധാനം പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുതുക്കി നിശ്ചയിച്ചത്. 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.