തെരുവ് നായയുടെ കടിയേറ്റ് മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സര്‍ക്കാരിന്റെ നിസംഗതയില്‍ മാറ്റമില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത് എട്ട് ലക്ഷത്തിലധികം പേരാണ്. ഇതിലേറെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമായിരുന്നു. ഈ കാലയളവില്‍ തെരുവുനായ്ക്കളുടെ ആക്രമണം മൂലം നേരിട്ട് 42 മരണങ്ങളാണുണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണം കാരണം ഉണ്ടായ വാഹനാപകടങ്ങള്‍, പേവിഷ ബാധ മൂലമുള്ള മരണങ്ങള്‍ എന്നിവ കൂടി പരിഗണിക്കുമ്പോള്‍ മരണനിരക്ക് ഇനിയും ഉയരും.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ വിഷത്തിന്റെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. വന്ധ്യംകരണത്തിലൂടെ തെരുവ് നായകള്‍ പെറ്റുപെരുകുന്നത് ഒഴിവാക്കാനാകുമെന്നും അതിലൂടെ പരിഹാരം കാണാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെന്‍സസ് കണക്കുകള്‍ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തില്‍ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം