കേരളത്തിൽ ഓടുന്ന ജനശതാബ്ദി എക്‌സ്‌പ്രസുകൾ വൃത്തി, യാത്രാസൗകര്യം എന്നിവയുടെ കാര്യത്തിൽ പിറകിൽ. രാവിലെ തിരുവനന്തപുരം സെൻട്രലിൽനിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിൽനിന്ന് തിരുവനന്തപുരം സെൻട്രലിലേക്കും ഈ ട്രെയിൻ സർവീസുണ്ട്.രാവിലെ 5.55 ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന എക്‌സ്‌പ്രസ് കോഴിക്കോട് എത്തേണ്ടത് പകൽ 12.55ന്. എന്നാൽ പലപ്പോഴും വൈകിയാണ് ഓടുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കണ്ണൂരിൽനിന്ന് പുലർച്ചെ 4.50 ന് പുറപ്പെടുന്ന ജനശതാബ്‌ദി തിരുവനന്തപുരം സെൻട്രലിൽ എത്തുന്നത് പകൽ 1.45 ന്. ശരാശരി ഏഴുമണിക്കൂർ സഞ്ചരിക്കുന്ന യാത്രക്കാർക്ക് പക്ഷേ അടിസ്ഥാന സൗകര്യമില്ല.
പഴകിയ കോച്ചുകളാണ് എക്‌സ്‌പ്രസിനുള്ളത്. പരിതാപകരമായ ടോയ്‌ലറ്റ് സംവിധാനമാണ് യാത്രക്കാരെ മടുപ്പിക്കുന്ന മറ്റൊരുകാര്യം. കാലുകൾ മുൻഭാഗത്തെ സീറ്റിന് മുട്ടുംവിധ ഇടുങ്ങിയതാണ് സീറ്റുകൾ തമ്മിലുള്ള അകലം. എസി ചെയർകാറിൽ മാത്രമാണ് മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യമുള്ളത്. മാറാലയും പൊടിയും പിടിച്ചവയാണ് നോൺ എസികോച്ചുകൾ.
വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്‌ക്ക് നൽകിയ മറുപടിയിൽ ജനശതാബ്ദി കോച്ചിന്റെ ആയുസ്സ് 25 വർഷമാണെന്നാണ് റെയിൽവേ പറഞ്ഞിരിക്കുന്നത്. അതേസമയം കേരള ത്തിലെ ജനശതാബ്ദിയുടെ പഴക്കം എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കോച്ചുകളെക്കുറിച്ച് 51 പരാതി ലഭിച്ചതായി അജയ് എസ് കുമാറിന് നൽകിയ മറുപടിയിൽ അധികൃതർ പറയുന്നു. ‘പാവങ്ങളുടെ വന്ദേഭാരത്’ എന്ന് വിളിപ്പേരുള്ള കേരളത്തിലെ ജനശതാബ്ദിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് പാസഞ്ചർ അസോസിയേഷനുകളും ആവശ്യപ്പെടുന്നത്.