തിരുവനന്തപുരം : സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും.സംസ്ഥാനത്ത് 18 ഡിസ്ലറികളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടങ്ങളിലേക്കുള്ള മദ്യ ഉൽപ്പാദനത്തിനായി സ്പിരിറ്റ് എത്തിക്കുന്നത്. കേരളത്തിലും സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴിൽ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയം വിഭാവനം ചെയ്യുന്നത്. വെള്ളത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യത കുറവ്, പാരിസ്ഥിക പ്രശ്നങ്ങള്‍ എന്നിവയാണ് കേരളത്തിലെ ഡിസ്ലറികളിൽ സ്പിരിറ്റ് ഉൽപ്പാദനത്തിന് തടസ്സമായി നിൽക്കുന്നത്. മദ്യനയം സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ ശുപാർശ ചെയ്താലുംകടമ്പകൾ ഇനിയും ബാക്കിയാണ്.