സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനില്‍ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് ബാധകമാകുകയെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് തീരുമാനം ബാധകമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണം. ഇതില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ശരാശരി 12 പേരാണ് ഒരു ദിവസം റോഡപകടങ്ങളില്‍ മരണപ്പെടുന്നത്. ഈ കണക്ക് വച്ച് പരിശോധിക്കുമ്പോള്‍ കഴിഞ്ഞ നാല് ദിവസങ്ങളില്‍ 48 മരണങ്ങള്‍ സംഭവിക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ നാല് ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ മരണസംഖ്യയിൽ ഗണ്യമായ കുറവുണ്ട്. 28 മരണങ്ങളാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്. സംവിധാനങ്ങളോട് ജനങ്ങള്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.