ഉൽപാദനകേന്ദ്രങ്ങളിൽ നിന്നു സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗത്തേക്കും വൈദ്യുതിയെത്തിക്കുന്ന 400 കെവി, 220 കെവി ലൈനുകൾ ശക്തിപ്പെടുത്തുന്ന 10,000 കോടിയുടെ പദ്ധതിയാണു ട്രാൻസ്ഗ്രിഡ് 2.0. രണ്ടു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിന് 6375 കോടി രൂപയുടെ ഭരണാനുമതിയാണു നൽകിയത്. 2017 ജൂലൈ 7ന് ഒപ്പിട്ട ത്രികക്ഷി കരാർ പ്രകാരം പദ്ധതി 40 ശതമാനമാകുമ്പോൾ സർക്കാർ തിരിച്ചടവു നടത്തണം. പദ്ധതി നടത്തിപ്പിലും അറ്റകുറ്റപ്പണിയിലും സർക്കാരിനും കെഎസ്ഇബിക്കും തുല്യ ഉത്തരവാദിത്തം.
വായ്പാ ഇടപാട് കിഫ്ബിയുമായി നേരിട്ടു നടത്തിക്കൊള്ളാമെന്നും ത്രികക്ഷി കരാർ പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ടു ഓഗസ്റ്റിൽ കെഎസ്ഇബി എംഡി സർക്കാരിനു കത്തു നൽകിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുകയും കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ മൊത്തം കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തുമെന്നു സിഎജി മുന്നറിയിപ്പു നൽകുകയും ചെയ്ത ഘട്ടത്തിലായിരുന്നു ഇത്. പകരം പ്രസരണ ശൃംഖലയുടെ ഉടമസ്ഥത കെഎസ്ഇബി ആവശ്യപ്പെട്ടതിനാൽ സർക്കാർ മടിച്ചു. ഇക്കാര്യത്തിൽ നിയമോപദേശവും തേടി. ഇതിനിടയിലാണു വീണ്ടും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. ഇതോടെ 4 ദിവസം മുൻപു ഭേദഗതി ഉത്തരവിറക്കി.