കണ്ണൂർ∙ ട്രെയിൻ തീവയ്പ് കേസിൽ എൻഐഎ കേരള പൊലീസിനോടു വിവരങ്ങൾ തേടി. സംസ്ഥാന പൊലീസിൽനിന്നും റെയിൽവേ പൊലീസിൽനിന്നുമാണു വിവരം തേടുക. തീവയ്പ്പിൽ അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ വിവരങ്ങൾ തേടുന്നത്. ഏപ്രിൽ രണ്ടിന് എലത്തൂരുണ്ടായ ട്രെയിൻ തീവയ്പ് കേസും നിലവിൽ എൻഐഎയുടെ അന്വേഷണത്തിലാണ്.
അതേസമയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനു തീപിടിച്ച സംഭവത്തില്‍ ഒഴിവായതു വന്‍ ദുരന്തം. അഗ്നിക്കിരയായ ആലപ്പുഴ – കണ്ണൂര്‍ ഇന്റര്‍സിറ്റിയുടെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചും ബിപിസിഎലിന്റെ ഇന്ധന സംഭരണിയും തമ്മില്‍ വെറും 100 മീറ്ററിന്റെ അകലം മാത്രമാണ് ഉണ്ടായിരുന്നത്. വലിയ അപകടമാണ് ഒഴിവായതെന്നു വിദഗ്ധര്‍ പറയുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് പുലർച്ചെ ഒന്നരയോടെ കത്തിനശിച്ചത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. ട്രെയിനിലെ തീപിടിത്തത്തില്‍ അട്ടിമറിയുണ്ടെന്നു സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു.