കൊച്ചി∙കൊച്ചിയിലെ മാലിന്യനീക്കത്തെ ചൊല്ലി പുതിയ വിവാദം. ജൂൺ ഒന്ന് മുതൽ കൊച്ചിയിലെ മാലിന്യം ഏജൻസികൾ ശേഖരിക്കാനിരിക്കെ അത് എവിടെ തള്ളുമെന്നത് വ്യക്തമാക്കണമെന്ന ആവശ്യത്തിന്മേൽ ഭരണപ്രതിപക്ഷങ്ങൾ ഏറ്റുമുട്ടി. അതിനിടെ വിവാദകമ്പനി സോണ്ടയുമായുള്ള ബയോമാലിന്യ കരാർ റദ്ദാക്കിയ നഗരസഭ, കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യും.
നഗരസഭ ജൈവമാലിന്യം ശേഖരിക്കുന്നത് താൽക്കാലികമായി നിർത്തുന്നതിന്റെ ഭാഗമായാണ് ആ ചുമതല ഏജൻസികളെ ഏൽപ്പിക്കുന്നത്. പശ്ചിമ കൊച്ചി ഒഴികെയുള്ള പ്രദേശങ്ങളിൽനിന്ന് 50 ടൺ മാലിന്യം വീതം ശേഖരിക്കാൻ മൂന്ന് കമ്പനികളുമായി കരാർ ഒപ്പിടാൻ കൗൺസിലിൽ അംഗീകാരമായി. അഗ്സോ അഗ്രോ സോൾജിയർ, ടെക്ഫാം ഇന്ത്യ, കീർത്തി പിറ്റ് കംപോസ്‌റ്റിങ് ആൻഡ് പിഗ്‌ഫാം എന്നിവയാണ് കമ്പനികൾ. എന്നാൽ ഈ മാലിന്യം കമ്പനികൾ എങ്ങോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ കൗൺസിലിൽ ബഹളമായി. അതേകുറിച്ച് അന്വേഷിക്കേണ്ടെന്നും വിവാദമാകുമെന്നും മേയർ കൗൺസിലിൽ പറഞ്ഞതോടെ വാക്കേറ്റമായി.
മാലിന്യം സംസ്‌കരിക്കുന്നത് ശുചിത്വ മിഷൻ ഉറപ്പാക്കുമെന്നും പൊതുവിടത്തിൽ അതേകുറിച്ച് പറയുന്നത് പ്രശ്നമുണ്ടാക്കുമെന്നും പിന്നീട് മേയർ മാധ്യമങ്ങളോട് പറഞ്ഞു. ബയോമൈനിങ് നടത്താനായി പുതിയ ടെൻഡർ വിളിക്കാനും അതിന്റെ ചെലവ് മാലിന്യ സംസ്‌കരണത്തിൽ വീഴ്ചവരുത്തിയ സോണ്ടയിൽനിന്ന് ഈടാക്കാനും കൗൺസിൽ തീരുമാനിച്ചു.