ഈവർഷത്തെ ഹജ്ജ് തീർഥാടകർക്കായി കൊച്ചി വിമാനത്താവളത്തിൽ വിപുലമായ സൗകര്യമൊരുക്കി സിയാൽ. തിരുവനന്തപുരംമുതൽ തൃശൂർവരെയുള്ള ജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമുള്ള തീർഥാടകരാണ് ഇത്തവണ കൊച്ചിയിൽനിന്ന് തീർഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യവിമാനം.
സിയാലിന്റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ്ജ് ക്യാമ്പ്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ, 600 പേർക്ക് ഇരിക്കാവുന്ന അസംബ്ലി ഹാളും പ്രാർഥനാ ഹാളും, 60 ടോയ്‌ലെറ്റ്, 40 ഷവർ മുറി, 152 പേർക്ക് ഒരേസമയം വുളു (ശുദ്ധികർമം) ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി–- ഹോമിയോ ആശുപത്രികൾ, ബാങ്ക് കൗണ്ടറുകൾ, എയർലൈൻ ഓഫീസ്, പാസ്‌പോർട്ട് പരിശോധനാകേന്ദ്രം, ഹജ്ജ് സെൽ ഓഫീസ്, ഹജ്ജ് കമ്മിറ്റി ഓഫീസ് എന്നിവ ക്യാമ്പിൽ സജ്ജമാക്കി. ഇതിനുപുറമേ രാജ്യാന്തര ടെർമിനലിൽ ഹാജിമാർക്കായി പ്രത്യേകം ചെക്ക് ഇൻ, എമിഗ്രേഷൻ കൗണ്ടറുകൾ, സുരക്ഷാപരിശോധനാ സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കി.