കേളകം: കൊട്ടിയൂർ -വയനാട് ചുരം പാതയിൽ ഇൻറർലോക്ക് പതിക്കൽ പുരോഗമിക്കുന്നു. ചെകുത്താൻ തോടിന് സമീപത്തെ റോഡിൽ ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. രണ്ടു ദിവസത്തിനകം ഇത് പൂർത്തീകരിക്കും. തുടർന്ന് ഇൻറർലോക്ക് പതിപ്പിച്ച സൈഡ് ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി നടത്തും.
ജൂൺ മൂന്ന് മുതൽ ചെറുവാഹനങ്ങൾ കടത്തി വിടും. എന്നാൽ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ 10 ാം തീയതിക്കുള്ളിൽ മാത്രമെ കടത്തി വിടാൻ കഴിയൂ എന്നാണ് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ നിലപാട്. കൂടാതെ ഉച്ചക്ക് ശേഷമുള്ള മഴയും രാത്രി വാഹനങ്ങൾ അതിക്രമിച്ച് കടക്കുന്നതും പ്രവൃത്തിക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് കരാറുകാരൻ പറഞ്ഞു.കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുമ്പ് പ്രവർത്തി പൂർത്തീകരിച്ച് വാഹനങ്ങളെ കടത്തി വിടാനുള്ള ശ്രമത്തിലാണ് നിലവിൽ കരാറുകാരൻ. ഈ മാസം 15 മുതൽ ഗതാഗതം നിരോധിച്ച് അറ്റകുറ്റ പ്രവൃത്തി ആരംഭിച്ച പാൽച്ചുരം – ബോയ്സ് ടൗൺ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ നിലവിൽ നിടുംപൊയിൽ – മാനന്തവാടി ചുരം പാതവഴിയാണ് പോകുന്നത്.