മലപ്പുറം∙ സിപിഎം നേതൃത്വം നല്‍കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുടെ വാദത്തിന് ‘കളവ് പറയരുതെന്ന’ മറുപടിയുമായി റസാഖ് പയമ്പ്രോട്ടിന്‍റെ ഭാര്യ ഷീജ. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. മുഹമ്മദുമായി മനോരമ ന്യൂസ് നടത്തിയ അഭിമുഖത്തോടായിരുന്നു ഭാര്യ ഷീജ കളത്തിലിന്‍റെ ഫേസ്ബുക്ക് പ്രതികരണം. ‘‘മാഷേ മണ്ണുണങ്ങും മുന്‍പ് കളവ് പറയരുത്, ഷീജയാണ്, റസാഖിന്‍റെ ഭാര്യ’’ എന്നാണ് അഭിമുഖത്തിന് ചുവടെ ഷീജയുടെ പോസ്റ്റ്.
വീടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഫാക്ടറിയില്‍ നിന്നുളള മാലിന്യ പ്രശ്നം സിപിഎം നേതൃത്വം നല്‍കുന്ന പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടര്‍ച്ചയായി അവഗണിച്ചതാണ് റസാഖ് പയമ്പ്രോട്ടിലിനെ ഗ്രാമപഞ്ചായത്ത് ഓഫീസിനുളളില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം സിപിഎമ്മിന് പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഏറെ പ്രയത്നിച്ചയാളാണ് റസാഖ് പയമ്പ്രോട്ട്. സ്വന്തം പേരിലുളള ഭൂമിയും വീടും ഇഎംഎസിന്‍റെ പേരില്‍ ഗ്രന്ഥശാല തുടങ്ങാന്‍ എഴുതിവച്ചിരുന്നു. പാര്‍ട്ടിക്കാരന്‍ ആയതുകൊണ്ട് നിയമം ലംഘിക്കണം എന്നാണോ അഭിപ്രായമെന്ന പഞ്ചായത്ത് പ്രസിഡന്റിന്‍റെ പ്രതികരണവും പ്രതിഷേധത്തിനിടയാക്കി.
അതേസമയം, സിപിഎം സഹയാത്രികനായ റസാഖ്, കാലശേഷം വീട് പാർട്ടിക്കും മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്കും നൽകാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. ആ തീരുമാനത്തിൽനിന്നു മാറാനിടയായ സാഹചര്യവും കുറിപ്പുകളിൽ വ്യക്തമാക്കുന്നുണ്ട്. നാട്ടിലെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ കുടുംബം നടത്തിയ പോരാട്ടത്തിനു പാർട്ടിയിൽനിന്നോ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽനിന്നോ പിന്തുണ ലഭിച്ചില്ല എന്നതായിരുന്നു കാരണം.