കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന വയനാട്, ഇടുക്കി, തൃശൂർജില്ലയിലെ അതിരപ്പിള്ളി, കണ്ണൂർ എന്നീ സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്ഥിരമായി ദ്രുതകർമസേന (ആർആർടി) സേവനം ഉറപ്പാക്കും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക പദ്ധതി തയാറാക്കും.
സംസ്ഥാനത്ത് ആർആർടികളുടെ എണ്ണം വർധിപ്പിക്കും. വനസംരക്ഷണ സമിതി, ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി, ജനജാഗ്രതാസമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് മുൻകരുതലുകൾ എടുക്കാൻ സാധിച്ചില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എരുമേലിയിലും പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി അറിയിച്ചു
കാട്ടുപന്നിയെ വെടിവയ്‌ക്കൽ: അനുമതി
ഒരു വർഷത്തേക്കുകൂടി നീട്ടി
അക്രമകാരികളായ കാട്ടുപന്നികളെ വെടിവയ്‌ക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്ക് നൽകിയിരുന്ന അധികാരം ഒരു വർഷത്തേക്കുകൂടി നീട്ടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മെയ് 28 വരെയാണ് ഇതിന് കാലാവധി നൽകിയിരുന്നത്. മനുഷ്യന് കൂടുതൽ ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ ഇതുവരെ അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു.