പുതിയ അധ്യയനവർഷം 220 പ്രവൃത്തിദിനം നിർദേശിച്ച വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നടപടിയിൽ എതിർപ്പ്. ഈവർഷം 28 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിപക്ഷ അധ്യാപകസംഘടനകൾ രൂക്ഷമായി എതിർത്തു.
ഇതുവരെ സ്കൂളുകളിൽ 200 പ്രവൃത്തിദിനങ്ങളായിരുന്നു. അക്കാദമിക് കലണ്ടർ ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ 220 പ്രവൃത്തിദിനങ്ങളുടെ ശുപാർശ പൊതുവിദ്യാഭ്യാസ ഡയറക്ടർ അവതരിപ്പിച്ചു. 200 ദിവസം അധ്യയനത്തിനും ബാക്കി പരീക്ഷയ്ക്കും എന്ന മട്ടിലായിരുന്നു അവതരണം. ഇതു പാലിക്കണമെങ്കിൽ 28 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കേണ്ടിവരുമെന്ന് എൻ.ടി.യു. സംസ്ഥാനപ്രസിഡന്റ് പി.എസ്. ഗോപകുമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥപ്രകാരം വർഷത്തിൽ ആയിരം മണിക്കൂർ അധ്യയനം എന്നതാണ് കാഴ്ചപ്പാടെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാനപ്രസിഡന്റ് കെ. അബ്ദുൾ മജീദും പറഞ്ഞു. വിയോജിപ്പുകൾ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാമെന്നും വിഷയം സർക്കാർ തീരുമാനത്തിനു വിടുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.
അതേസമയം, ഗുണമേന്മാവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് പരമാവധി അധികപഠനദിവസങ്ങൾ ഉറപ്പാക്കാനുള്ള നിർദേശം സ്വാഗതം ചെയ്യുന്നതായി കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ പ്രതികരിച്ചു. കുട്ടികളെയും അധ്യാപകരെയും പരിഗണിച്ച് സാധ്യമായ പ്രവൃത്തിദിനങ്ങൾക്കായി ശ്രമിക്കണമെന്ന് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.