2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചതോടെ നോട്ടുകൾ ഒഴിവാക്കാൻ തന്ത്രവുമായി ആളുകൾ. സൊമാറ്റോയിലൂടെ ക്യാഷ് ഓൺ ഡെലിവറി മുഖനേ ആഹാരം ഓർഡർ ചെയ്തശേഷം 2000 രൂപയാണ് ആളുകള്‍ നൽകുന്നത്.
വെള്ളിയാഴ്ച മുതൽ സൊമാറ്റോയ്ക്കു ലഭിച്ച ക്യാഷ് ഓൺ ഡെലിവറിയുടെ 72 ശതമാനവും 2000 രൂപയുടെ നോട്ടാണ്. ആർബിഐ നാല് മാസത്തിലധികം സമയമാണ് നോട്ടുകൾ മാറുന്നതിന് അനുവദിച്ചിരിക്കുന്നത്. പക്ഷേ 2000 രൂപ വിനിമയത്തിൽനിന്നും പിൻവലിക്കുന്ന വാർത്ത പരന്നതോടെ എത്രയും വേഗം കൈവശമുള്ളവ ഒഴിവാക്കാനാണു ശ്രമം. പെട്രോൾ പമ്പുകളിലും ആഭരണശാലകളിലും ഇത്തരത്തിൽ നോട്ട് മാറ്റിയെടുക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്.
നിലവിൽ വിനിമയത്തിലുള്ള കറൻസികളിൽ 10.8 ശതമാനം മാത്രമാണ് 2000 രൂപയുടേതെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചത്. അതിനാൽ തീരുമാനം വിപണിയെ കാര്യമായി ബാധിക്കില്ലെന്നാണ് ആർബിഐ ഗവർണറുടെ നിലപാട്.