ആസൂത്രണ ബോർഡുമായി ചേർന്ന് തൊഴിൽവകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് ബുധൻ വൈകിട്ട് ആറിന് തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഹയാത്ത് റീജൻസിയിൽ 26 വരെ നീളുന്ന കോൺക്ലേവ് കേരളത്തിന്റെ തൊഴിൽരംഗത്ത് പുതിയ നയങ്ങൾക്കും മാറ്റങ്ങൾക്കുമുള്ള നാഴികക്കല്ലാകുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി വർഷംകൂടിയാണിത്.
തൊഴിൽമന്ത്രിമാരായ ചാമകുറ മല്ലറെഡ്ഡി (തെലങ്കാന), സുരേന്ദ്ര റാം (ബിഹാർ), എസ് ചന്ദ്ര പ്രിയങ്ക (പുതുച്ചേരി), അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇന്ത്യയിലെ തലവൻ സതോഷി സസാക്കി എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി, തൊഴിലുടമാ സംഘടനാ പ്രതിനിധികളും വിദഗ്ധരുമുൾപ്പെടെ 150 പ്രതിനിധികൾ പങ്കെടുക്കും.
തൊഴിൽ രംഗത്തെ എല്ലാ വെല്ലുവിളികളും നേരിടാനും അതിജീവിക്കാനും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ പ്രാപ്‌തരാക്കും. ഇതിനായി ഫലപ്രദ ഇടപെടലുകൾക്കും നയരൂപീകരണങ്ങൾക്കുമുള്ള ആശയങ്ങളും നിർദേശങ്ങളുമാണ് കോൺക്ലേവിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, തൊഴിൽ സെക്രട്ടറി അജിത്കുമാർ, ലേബർ കമീഷണർ കെ വാസുകി, എംപ്ലോയ്‌മെന്റ് ഡയറക്ടർ വീണാ മാധവൻ, ഡോ. രവിരാമൻ എന്നിവരും പങ്കെടുത്തു.