ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും പുറമേ 25 മന്ത്രിമാരെങ്കിലും സത്യപ്രതിജ്ഞ ചെയ്തേക്കും.
അതിനിടെ, എട്ടു പേര്‍ക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം അനുവദിച്ച് കോൺഗ്രസ് പ്രസിഡന്റ് ഉത്തരവിറക്കി. ജി. പരമേശ്വര. കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖർഗെ, രാമലിംഗ റെഡ്ഡി, ബി.സെഡ് സമീർ അഹമ്മദ് ഖാൻ എന്നിവർക്കാണ് ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകിയതെന്ന് കോൺഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മന്ത്രിസഭയിൽ 34 പേരെയാണ് പരമാവധി ഉൾപ്പെടുത്താനാവുക. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കോൺഗ്രസ് പ്രകടന പത്രികയിലെ 5 പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്നും സൂചനയുണ്ട്. സോണിയാ ഗാന്ധി മുതല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളുടെയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്‍മാരുടെയും സാന്നിധ്യത്തിലാകും സത്യപ്രതിജ്ഞ.
മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തി. സാമുദായിക, മേഖലാ പ്രാതിനിധ്യം കണക്കിലെടുത്താകും മന്ത്രിമാരെ നിശ്ചയിക്കുക.