കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയ 3 മാധ്യമപ്രവർത്തകരുടെ ഫോണുകൾ അനധികൃതമായി കൈവശംവച്ച് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തിട്ടും പിടിച്ചെടുത്ത ഫോണുകൾ മാധ്യമപ്രവർത്തകർക്കു തിരിച്ചു നൽകിയിട്ടില്ല. എൻഐഎക്ക് ഇവ കൈമാറിയിട്ടുമില്ല.
ഫോണുകൾ പിടിച്ചെടുത്തതു കേസന്വേഷണവുമായി നേരിട്ടു ബന്ധപ്പെട്ടാണെങ്കിൽ തെളിവു കണ്ടെടുക്കൽ മഹസർ സഹിതം ഈ ഫോണുകൾ എൻഐഎയ്ക്കു കൈമാറേണ്ടതാണ്. ഡൽഹി ഷഹീൻബാഗ് സ്വദേശിയായ ഷാറുഖ് സെയ്ഫിയെ രത്നഗിരിയിൽ വച്ചു മഹാരാഷ്ട്ര പൊലീസ് പിടികൂടിയ വിവരം കേസന്വേഷിച്ച കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയുന്നതിനു മുൻപു കേരളത്തിലെ മാധ്യമങ്ങളിൽ വാർത്ത വന്നത് അന്വേഷണ സംഘത്തിനു നാണക്കേടായിരുന്നു.
ഈ വാർത്തയുടെ ഉറവിടം കണ്ടെത്താനാണു ക്രിമിനൽ നടപടി ചട്ടങ്ങൾ (സിആർപിസി) പാലിച്ചു മഹസർ എഴുതാതെ 3 മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്ത് അന്വേഷണ ഉദ്യോഗസ്ഥൻ കൈവശം വച്ചിരിക്കുന്നത്.
ഏപ്രിൽ രണ്ടിനാണു ഷാറുഖ് ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെമേൽ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. കുറ്റകൃത്യത്തിനു ശേഷം കണ്ണൂരിൽ നിന്നു കടന്നുകളഞ്ഞ പ്രതിയെ രണ്ടു ദിവസത്തിനു ശേഷം രത്നഗിരിയിൽ നിന്നു മഹാരാഷ്ട്ര പൊലീസാണു പിടികൂടിയത്. ട്രെയിനിൽനിന്നു ചാടി പരുക്കേറ്റ പ്രതി രത്നഗിരി സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം ലഭിച്ചതു കേന്ദ്ര ഇന്റലിജൻസ് (ഐബി) ബ്യൂറോയ്ക്കാണ്. എഡിജിപി: എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു മഹാരാഷ്ട്ര പൊലീസ് പ്രതി ഷാറുഖിനെ കൈമാറുകയായിരുന്നു.
കേരള പൊലീസ് അറിയും മുൻപു പ്രതിയുടെ അറസ്റ്റ് വിവരം മാധ്യമങ്ങൾക്കു ലഭിച്ചതാണു വാർത്തയുടെ ഉറവിടം കണ്ടെത്താനായി ഫോണുകൾ അനധികൃതമായി പിടിച്ചുവയ്ക്കാൻ കാരണം. മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഫോൺ പോലും കേരള പൊലീസ് പിടിച്ചുവച്ചിരിക്കുകയാണ്.