കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമ ഭേദഗതി ഓർഡിനൻസ് ഒരാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിച്ചതിലൂടെ സംസ്ഥാന സർക്കാർ ഉറപ്പിച്ചത് ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം.
ഏപ്രിൽ അവസാനമാണ് ആരോഗ്യപ്രവർത്തകരുടെ വിവിധ സംഘടനകളുമായി മന്ത്രി വീണാ ജോർജ് ചർച്ച നടത്തിയത്. കെജിഎംഒഎ, കെജിഎംസിടിഎ, കെജിഎൻഎ, ഐഎംഎ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ച് ഓർഡിനൻസിന് രൂപം നൽകാനും തീരുമാനമായി. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ചതോടെ അതിവേഗം ഓർഡിനൻസിന് രൂപം നൽകി. ഒരാഴ്ചയിൽ ആവശ്യമായ ഭേദഗതികൾ ഉൾപ്പെടുത്തി മന്ത്രിസഭ അംഗീകാരവും നൽകി. ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയാണ് കരട് ഓർഡിനൻസ് തയ്യാറാക്കിയത്. വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തിലും വിവിധ യോഗങ്ങൾ ഇതിന്റെ ഭാഗമായി ചേർന്നു.