എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന സ്വപ്‌നപദ്ധതിയിലേക്ക് അതിവേഗം ഓടിക്കയറുകയാണ് കേരളം. തദ്ദേശസ്ഥാപനങ്ങളിൽ ആധുനിക നിലവാരത്തിലുള്ള കളിക്കളം ഒരുക്കുകയാണ് സംസ്ഥാന കായിക–- യുവജനക്ഷേമ വകുപ്പിന്റെ ലക്ഷ്യം. സംസ്ഥാനത്തെ 450 തദ്ദേശസ്ഥാപനത്തിൽ സമ്പൂർണ കളിക്കളം ഇല്ലെന്നാണ് കണക്ക്. മൂന്നു വർഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും.
ആദ്യഘട്ടം113 പഞ്ചായത്തിന്റെ പട്ടിക തയ്യാറാക്കി. ഈ പദ്ധതിയിലെ ആദ്യ സ്‌റ്റേഡിയം തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലാണ് ആരംഭിച്ചത്. ഒരു കോടി രൂപ ചെലവഴിച്ചാണ് സ്‌റ്റേഡിയം നിർമിക്കുന്നത്. 50 ലക്ഷം കായികവകുപ്പ് മുടക്കും. എംഎൽഎ ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട്, സിഎസ്ആർ, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുക കണ്ടെത്തും. ഒരു പഞ്ചായത്തിൽ ഏത് കായികയിനത്തിനുള്ള സൗകര്യമാണ് ആവശ്യമെന്ന് കണ്ടെത്തി അത് ഒരുക്കുകയാണ് ലക്ഷ്യം. നടപ്പാത, ഓപ്പൺ ജിം, ശുചിമുറി, ലൈറ്റിങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും.
പ്രാദേശികതല ഒത്തുചേരലിനുള്ള ഇടമെന്ന നിലയിലായിരിക്കും നിർമാണം. സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതു ഉടമസ്ഥതയിലുള്ള സ്ഥലം എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കായികവകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണച്ചുമതല. കിഫ്ബി ഫണ്ടും കായികവകുപ്പിന്റെ തനത് ഫണ്ടും ഉൾപ്പെടെ 1600 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം കായികമേഖലയിൽ ഇതുവരെ നടപ്പാക്കി.
തീരദേശത്തിന്റെ കായിക സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് താനൂരിൽ അന്തര്‍ദേശീയ നിലവാരത്തിലുള്ള നാല് സ്റ്റേഡിയം നിർമിച്ച് നാടിന് സമർപ്പിച്ചു. കാട്ടിലങ്ങാടി, ഉണ്യാലി, താനൂര്‍ ഫിഷറീസ് സ്‌കൂൾ, താനാളൂർ ഇ എം എസ് സ്റ്റേഡിയം എന്നിവയാണവ. കാസർകോട്, വയനാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ കിഫ്ബി ഫണ്ടുപയോഗിച്ചുള്ള ജില്ലാ കായികസമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. വയനാട് കൽപ്പറ്റയിൽ ജിനചന്ദ്ര സ്റ്റേഡിയം 18.67 കോടി രൂപ ചെലവിലും കാസർകോട് നീലേശ്വരം ഇ എം എസ് സ്റ്റേഡിയം 17.04 കോടി മുടക്കിയുമാണ് നിർമിച്ചത്. പരിയാരം മെഡിക്കൽ കോളേജ്, കുന്നംകുളം ജിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ ഏഴു കോടി രൂപ വീതം മുടക്കി സിന്തറ്റിക് ട്രാക്ക് ഒരുക്കി. ജി വി രാജ സ്കൂളിൽ 25 കോടി രൂപയുടെയും കണ്ണൂർ സ്പോട്‌സ് ഡിവിഷനിൽ 10 കോടിയുടെയും വികസനം നടപ്പാക്കി.