ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടനത്തിന് ഞായറാഴ്ച തുടക്കം. ആദ്യഘട്ടത്തിൽ 21 മുതൽ ജൂൺ ആറുവരെയായി 54,000 തീർഥാടകർ പോകും. ഡൽഹി, ജയ്‌പുർ, ലഖ്‌നൗ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നാണ് ആദ്യം വിമാനങ്ങൾ പുറപ്പെടുന്നത്.രണ്ടാംഘട്ടത്തിൽ ജൂൺ ഏഴുമുതൽ 22 വരെ 85,000 തീർഥാടകരും പുറപ്പെടും. ഇത്തവണ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ന്യൂനപക്ഷമന്ത്രാലയം അധികൃതർ അറിയിച്ചു. തീർഥാടകരെ സഹായിക്കാൻ ഹജ്ജ് ക്യാമ്പുകളും ഹെൽപ്പ്‌ലൈനുകളും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.കേരളത്തിൽ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ പുറപ്പെടൽ കേന്ദ്രങ്ങളുണ്ട്. കോഴിക്കോട്ടുനിന്ന് 6363 തീർഥാടകരും കൊച്ചിയിൽനിന്ന് 2448 തീർഥാടകരും കണ്ണൂരിൽനിന്ന് 1873 തീർഥാടകരുമാണ് ഹജ്ജിനുപോകുന്നത്.