ജനങ്ങളാണ് പരമാധികാരികളെന്നും അവർക്കാവശ്യമായ സേവനങ്ങൾ വേഗത്തിൽ ചെയ്‌തുനൽകാൻ ജീവനക്കാർക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനത്തിന്റെ പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണനടപടികൾ അതിവേഗത്തിലാക്കേണ്ടത് പ്രധാനമാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന പൊതുബോധം ജീവനക്കാരിലുണ്ടായി. ഫയൽ തീർപ്പാക്കലിൽ നല്ല പുരോഗതിയുണ്ടായി. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് നല്ല ഫലമുണ്ടായിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ അവസ്ഥ പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്തൽ വരുത്താൻ തയ്യാറാകണം. 900 സേവനങ്ങൾ ഓൺലൈനായി. 600 എണ്ണം ആപ്പിലൂടെയുമായി. പൂർണമായി ഓൺലൈനിലേക്ക് മാറുന്നതോടെ സേവനങ്ങൾ സുതാര്യമാകും. അതിദാരിദ്ര്യമില്ലാതാക്കാൻ വകുപ്പുകൾ മുന്നിട്ടിറങ്ങണം. അടുത്ത രണ്ട് നവംബർ ഒന്നിനും കണക്കെടുപ്പുണ്ടാകും. 2025ലെ കേരളപ്പിറവിയാകുമ്പോൾ അതിദരിദ്ര കുടുംബങ്ങളില്ലാത്ത സംസ്ഥാനമായി മാറാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.