അവയവമാറ്റത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്ട് സ്ഥാപിക്കുമെന്നും അതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവയവമാറ്റ ശസ്ത്രക്രിയകൾ വർധിക്കുകയാണ്. വലിയ തുകയാണ് അവയ്ക്ക് ഈടാക്കുന്നത്. ചികിത്സാച്ചെലവിന്റെ കാര്യത്തിൽ സുതാര്യതയില്ല. ഈ സാഹചര്യത്തിലാണ് അവയവ മാറ്റത്തിന് ഇൻസ്റ്റിറ്റ്യൂട്ട് എന്നത് സർക്കാർ ആലോചിച്ചതെന്നും -മുഖ്യമന്ത്രി പറഞ്ഞു.
കാടാമ്പുഴ ദേവസ്വം ആരംഭിച്ച സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് ഡയാലിസിസ് സെന്റർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതശൈലിയുടെ ഭാഗമായാണ് പല രോഗങ്ങളും പിടിപെടുന്നത്. ജീവിതം വിലപ്പെട്ടതാണെന്ന ധാരണ വേണം. സംസ്ഥാനത്ത് നിശ്ചിത പ്രായംകഴിഞ്ഞവരെ പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി നടപ്പാക്കി. ചിലർ അത്തരം പരിശോധനക്കുപോലും തയ്യാറാകുന്നില്ല. ഭക്ഷണം, വ്യായാമം, ചുറ്റുപാട് തുടങ്ങിയവക്കെല്ലാം വലിയ പ്രാധാന്യമുണ്ട്. ഭക്ഷ്യയോഗ്യമായ പച്ചക്കറി ലഭിക്കുന്ന സാഹചര്യം ഇന്ന് നമുക്കുണ്ട്. ചികിത്സാകാലങ്ങളിലേക്ക് പോകാനേ ഇടവരരുത് എന്ന തരത്തിൽ ജീവിതം ക്രമീകരിക്കണം.