കളമശേരി ∙ എറണാകുളം ഗവ.മെഡിക്കൽ കോളജിൽ അത്യാഹിതവിഭാഗത്തിൽ വാഹനാപകടത്തിൽ പരുക്കേറ്റ് എത്തിയ യുവാവ് ഹൗസ് സർജനെ മർദിച്ചു. ഡോ. ഇർഫാൻ ഖാനെ കരണത്തടിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കളമശേരി വട്ടേക്കുന്നം കുരിശിങ്കൽ വീട്ടിൽ ഡോയലിനെ (21) ആശുപത്രി സംരക്ഷണനിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാത്രി 10.50നായിരുന്നു സംഭവം. കളമശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ 9.15നു ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ തലയ്ക്കു പരുക്കേറ്റ ഡോയലിനെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണു മെഡിക്കൽ കോളജിൽ എത്തിച്ചത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.ഇർഫാൻ ഖാൻ ഡോയലിനെ പരിശോധിച്ചു ചികിത്സ നൽകുകയും കണ്ണിനു മുകളിലുണ്ടായ മുറിവ് തുന്നിക്കെട്ടുകയും ചെയ്തു. ഇതിനു ശേഷം ഡോക്ടർ മറ്റൊരു രോഗിയുടെ എക്സ്റേ പരിശോധിക്കുമ്പോൾ കാരണമൊന്നും കൂടാതെ പ്രകോപിതനായ ഡോയൽ ഡോക്ടറോടു കയർത്തു സംസാരിക്കുകയും കവിളത്ത് അടിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
‘നീ വെറും ഡോക്ടറാണ്, ഞാനാണു രോഗി. എനിക്കിവിടെ എന്തും ചെയ്യാം, നിന്നെ കൊന്നുകളയും, നിന്റെ മുഖം എനിക്കോർമയുണ്ട്. നിന്നെ എന്തു ചെയ്താലും ആരും ചോദിക്കില്ല. ഞാൻ മദ്യപിച്ചിട്ടുണ്ട്, മദ്യം മാത്രമല്ല മറ്റുപലതും കഴിച്ചിട്ടുണ്ട്’എന്നിങ്ങനെ പറഞ്ഞാണു ഡോയൽ തന്നെ ആക്രമിച്ചതെന്നു ഡോ. ഇർഫാൻ പറഞ്ഞു. വനിതാ ജീവനക്കാരെയും അസഭ്യം പറഞ്ഞു. കൂടെയുണ്ടായിരുന്നവരും ആശുപത്രിജീവനക്കാരും പൊലീസും ചേർന്നു ഡോയലിനെ പിടിച്ചുമാറ്റുകയായിരുന്നു. പൊലീസെത്തി ഡോക്ടറുടെ മൊഴിപ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.