കൊച്ചി ∙ 3000 കിലോ രാസലഹരി വസ്തുക്കളുമായി രാജ്യാന്തര സംഘം മുക്കിയ കപ്പൽ വീണ്ടെടുക്കുക ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ വലിയ ദൗത്യം. അറബിക്കടലിലെ രാസലഹരി, ആയുധക്കടത്തു സംഘങ്ങളെ പൂട്ടാൻ ഇന്ത്യൻ നാവിക സേനയുടെ സഹകരണത്തോടെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ആരംഭിച്ച ‘ഓപ്പറേഷൻ സമുദ്രഗുപ്ത’ യ്ക്കിടെയാണ് കപ്പൽ മുക്കിയത്.
നാവികസേന കടലിൽ റെയ്ഡ് തുടങ്ങിയപ്പോൾ, 22.22 കിലോമീറ്റർ (12 നോട്ടിക്കൽ മൈൽ) സമുദ്രപരിധിയിലുള്ള ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലയ്ക്കു പുറത്തേക്കു കപ്പൽ കൊണ്ടുപോകാനാണ് സംഘം ആദ്യം ശ്രമിച്ചത്.
ഇതു വിജയിക്കാതെ വന്നതോടെ, ശ്രീലങ്കയുടെ പതാക വ്യാജമായി സ്ഥാപിച്ചു. എന്നാൽ, പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കപ്പൽ മുക്കിയെന്നാണു അന്വേഷണ ഏജൻസികളുടെ അനുമാനം.
കപ്പൽ മുക്കി സംഘം തെളിവു നശിപ്പിച്ചില്ലായിരുന്നെങ്കിൽ രാജ്യാന്തര കപ്പലോട്ട നിയമപ്രകാരം പാക്കിസ്ഥാൻ പ്രതിക്കൂട്ടിലാകുമായിരുന്നു. മുക്കിയ കപ്പൽ ഇന്ത്യൻസമുദ്രമേഖലയ്ക്കുള്ളിൽ കണ്ടെത്തി വീണ്ടെടുക്കാൻ കഴിഞ്ഞാൽ കേസിൽ അതു വലിയ നേട്ടമാവും.
ലഹരിമരുന്നും പ്രതി സുബൈറും പിടിക്കപ്പെട്ടതു മേഖലയ്ക്കു പുറത്താണെങ്കിൽ ഇന്ത്യയിൽ വിചാരണ നടത്തുക ബുദ്ധിമുട്ടാകും. കേസ് രാജ്യാന്തര കോടതിക്കു കൈമാറേണ്ടി വരും.
നാവിക സേന പിടികൂടിയ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ സ്വദേശി സുബൈറിന്റെ മൊഴികളിലും കപ്പൽ മുങ്ങിയത് 200 നോട്ടിക്കൽ മൈലിനു (370 കിലോമീറ്റർ) പുറത്താണെന്നു സ്ഥാപിക്കാനാണു ശ്രമം.