ആരോഗ്യകേരളത്തിന്റെ കുതിപ്പിന് നാഴികക്കല്ലായി കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ (സിസിആർസി) ഒരുങ്ങുന്നു. ഉപകരണങ്ങൾ ഉൾപ്പെടെ 449 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന സെന്റർ ഈ വർഷം നാടിന് സമർപ്പിക്കും. എറണാകുളം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ഇൻകെലിന്റെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.
6.32 ലക്ഷം ചതുരശ്രയടിയിൽ നാല് ബ്ലോക്കിലായി എട്ടുനിലസമുച്ചയം പൂർത്തിയായി. 232 കിടക്കയിൽ ആദ്യഘട്ടത്തിൽ 100 കിടക്കയുണ്ടാകും. ഇറക്കുമതി ചെയ്യേണ്ടത് ഉൾപ്പെടെ 210 കോടി രൂപയുടെ ഉപകരണങ്ങൾക്കായി മെഡിക്കൽ സർവീസ് കോർപറേഷന് ടെൻഡർ സമർപ്പിച്ചു. 16 ലിഫ്‌റ്റുണ്ടാകും. ലിഫ്‌റ്റ് കേടായാൽ എല്ലാ നിലകളിലേക്കും രോഗിയെ ട്രോളിയിൽ എത്തിക്കാൻ റാമ്പും നിർമിക്കും. 12 ഓപ്പറേഷൻ തിയറ്റർ, ഐസിയു എന്നിവയും സജ്ജമാക്കുന്നു. നിലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.