തിരുവനന്തപുരം∙ പൊലീസ് നൈറ്റ് പട്രോൾ സംഘം പിസ്റ്റൾ കരുതണമെന്നു ഡിജിപിയുടെ നിർദേശമുണ്ടെങ്കിലും അതു സൂക്ഷിക്കുന്നതിലെ നടപടിക്രമങ്ങൾ പാലിക്കാൻ മടിച്ച് ആരും എടുക്കാറില്ല. ഇതു ശ്രദ്ധയിൽപെടുമ്പോൾ ഇടയ്ക്കിടെ സർക്കുലർ എല്ലാ സ്റ്റേഷനുകളിലേക്കും അയയ്ക്കാറുണ്ടെങ്കിലും പിസ്റ്റൾ ആരും തൊടാറില്ല.
കൊട്ടാരക്കര ആശുപത്രിയിൽ ഡോ. വന്ദന ദാസ് കൊലചെയ്യപ്പെട്ടപ്പോൾ അക്രമിയെ നേരിടാനെത്തിയ പൊലീസ് നൈറ്റ് പട്രോൾ സംഘത്തിന്റെ കയ്യിൽ പിസ്റ്റൾ പോയിട്ട് ലാത്തിപോലും ഉണ്ടായിരുന്നില്ലെന്ന വിമർശനവും ഉയർന്നു. കോടതിയും വിമർശിച്ചു.
എല്ലാ സ്റ്റേഷനുകളിലും ഇരുപതോളം പിസ്റ്റളുകളാണ് നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച പരേഡ് ദിവസം എടുത്ത് തുടച്ചുവൃത്തിയാക്കി വയ്ക്കുമെന്നല്ലാതെ പൊലീസുകാർ ആരും അതു കാണാറുമില്ല. നൈറ്റ് പട്രോളിങ്ങിന് പോകുന്ന സംഘം ഡ്യൂട്ടിയിലുള്ള ഓഫിസറുടെയോ റൈറ്ററുടെയോ മുന്നിൽ റജിസ്റ്ററിൽ എഴുതി ഒപ്പിട്ട് വേണം പിസ്റ്റൾ ഏറ്റുവാങ്ങാൻ.
പിറ്റേദിവസം രാവിലെ 8ന് ഓഫിസറോ റൈറ്ററോ ഡ്യൂട്ടിയിൽ വരുമ്പോൾ ഇത് തിരികെ നൽകി വെടിയുണ്ട വരെ എണ്ണി ബോധ്യപ്പെടുത്തി നൽകണം. ഇൗ നടപടിക്രമങ്ങൾക്ക് മെനക്കെടാൻ വയ്യാത്തതിനാലാണ് നൈറ്റ് പട്രോൾ സംഘം പിസ്റ്റൾ കരുതാത്തതത്രെ. നൈറ്റ് ഡ്യൂട്ടിയിലുള്ളവർ നേരം വെളുക്കുമ്പോൾ തന്നെ മടങ്ങുകയും ചെയ്യും.