ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂർ നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു.
സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളിയിൽ കോൺഗ്രസിനു പിന്നിൽ മൂന്നാം സ്ഥാനത്താണ്. നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനാവില്ലെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ 2 മണിക്കൂർ പിന്നിടുമ്പോഴുള്ള സൂചന. 500, 1000 വോട്ടുകൾ മാത്രം ലീഡ് നിലയുള്ള 30 ൽ പരം സീറ്റുകളാകും അവസാന മണിക്കൂറുകളിലെ കക്ഷിനിലയിൽ നിർണായകമാകുക. 7 മണ്ഡലങ്ങളിൽ സ്വതന്ത്രരാണ് മുന്നിൽ. ഇവരിൽ പലരും കോൺഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.
ബിജെപി മന്ത്രിമാരിൽ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ൽ പരം വോട്ടിനു മുന്നിട്ടു നിൽക്കുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി–ധാർവാഡ് മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഒരുവേളയിൽ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയിൽ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കർണാടകയിലെ മുന്നേറ്റത്തിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ ആവേശത്തിലാണ്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി.
കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണൽ. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം. ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്നങ്ങളിലൂന്നി നടത്തിയ പ്രചാരണം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) കണ്ണ്. സർക്കാർ രൂപീകരണത്തിൽ പങ്കുവഹിക്കാൻ അവസരം ലഭിച്ചാൽ ദൾ വലിയ വിലപേശൽ നടത്തുമെന്നുറപ്പ്.