കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നല്‍കുന്നതെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് (25) കൊല്ലപ്പെട്ടത്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. പൊലീസുകാരടക്കം കുത്തേറ്റ 5 പേർ ചികിത്സയിലാണ്.
ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച നെടുമ്പന ഗവ. യുപി സ്കൂൾ അധ്യാപകൻ വെളിയം ചെറുകരക്കോണം ശ്രീനിലയത്തിൽ എസ്.സന്ദീപിനെ (42) കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ഡോക്ടർമാർ. ഡോക്ടർമാർക്കു സംരക്ഷണം നൽകാനാവുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചിടണമെന്നു ഹൈക്കോടതി വിമർശിച്ചിരുന്നു.