കൊട്ടിയൂർ
കലാപകലുഷിതമായ മണിപ്പുരിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കൊട്ടിയൂരിലെ ശ്യാംകുമാർ. ‘‘ഭീതിയോടെ കഴിഞ്ഞ ഞങ്ങൾക്ക് രക്ഷകരായത് കേരള സർക്കാരാണ്. വിമാന ടിക്കറ്റും തുടർന്നുള്ള യാത്രാസൗകര്യവും ഒരുക്കി. മുഴുവൻ ചെലവും സർക്കാരാണ് വഹിച്ചത്. സർക്കാർ പ്രതിനിധികൾ വിളിച്ച് ആശ്വസിപ്പിക്കുകയും നാട്ടിലെത്തിക്കാൻ ഫലപ്രദമായി ഇടപെടുകയും ചെയ്‌തു. ഇതിന് അങ്ങേയറ്റത്തെ നന്ദിയും കടപ്പാടുമുണ്ട്‘‘–- ശ്യാംകുമാർ പറഞ്ഞു.
മണിപ്പുർ സർവകലാശാലയിൽ എംഎസ്‌സി സൈക്കോളജി ഒന്നാം വർഷ വിദ്യാർഥിയാണ് ശ്യാംകുമാർ. ഒരാഴ്ചയായി സർവകലാശാലാ ഗസ്റ്റ് ഹൗസിൽ താമസിച്ച ശ്യാം കുമാർ ഉൾപ്പെടെയുള്ള ഒമ്പത് മലയാളി വിദ്യാർഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം കേരള ഹൗസും നോർക്കയും ഇടപെട്ട് വിമാന ടിക്കറ്റ് ഏർപ്പെടുത്തുകയായിരുന്നു.
ഇംഫലിൽനിന്ന് തിങ്കൾ വൈകിട്ട് വിമാനത്തിൽ യാത്രതിരിച്ച ഇവർ ബംഗളൂരുവിൽ എത്തിയശേഷമാണ് ബസ്സിൽ നാട്ടിലേക്കു തിരിച്ചത്. ചെവ്വാഴ്‌ച ഉച്ചയോടെ ശ്യാംകുമാർ നാട്ടിലെത്തി. കൊട്ടിയൂർ മന്ദംചേരി താഴെവീട്ടിൽ സുനിൽകുമാറിന്റെയും അമ്പിളിയുടെയും മകനാണ്. ശ്യാംകുമാർ സുരക്ഷിതനായി വീട്ടിലെത്തിയ സന്തോഷത്തിലാണ് അച്ഛനും അമ്മയും സഹോദൻ ശരത്‌കുമാറും മറ്റു കുടുംബാംഗങ്ങളും.