ഡബിൾ എൻജിൻ സർക്കാർ ഉണ്ടെങ്കിലേ വികസനം സാധ്യമാകൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു. സങ്കൽപ് സ്വരാജ് വരും. കർണാടക രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാകും. ബിജെപി സർക്കാരിന് പുതിയ പല റെക്കോർഡുകളും നേടാനായി. കോൺഗ്രസും ജെഡിഎസും ഭരിച്ചപ്പോൾ ഒന്നും ചെയ്യാനായില്ല. മൊബൈൽ ഫോൺ ഉൽപാദനത്തിൽ രാജ്യം രണ്ടാമതെത്തി. വമ്പൻ കമ്പനികൾ കർണാടകയിലെത്തി. വന്ദേ ഭാരത് ട്രെയിൻ, പുതിയ വിമാനത്താവളങ്ങൾ തുടങ്ങിയ പലതും നിർമിച്ചു. ഇതിനെല്ലാം പണം എവിടെ നിന്നാണെന്നു പലരും ചോദിച്ചു. ഇത് നിങ്ങളുടെ പണമാണ്. നിങ്ങളാണ് ഇതിന്റെ എല്ലാം ഉടമസ്ഥർ. കോൺഗ്രസ് നിങ്ങളുടെ പണം മോഷ്ടിച്ചു. മോദി സർക്കാർ പണം വികസനത്തിനായി ഉപയോഗിച്ചെന്നും മോദി പറഞ്ഞു.
∙ മോദിക്കും കറുപ്പ് പേടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് കറുപ്പു നിറത്തിനു വിലക്ക്. കറുത്ത കുടയുമായി വന്ന വയോധികനെപ്പോലും തടഞ്ഞു. കുട, മാസ്ക്, കറുത്ത കോട്ട് ഉൾപ്പെടെയുള്ളവ വാങ്ങിവച്ച ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ കടത്തിവിട്ടത്. പത്തടിയോളം ഉയരമുള്ള സ്റ്റേജിൽനിന്നും 25 മീറ്ററോളം ദൂരെയാണ് സദസ്സിൽ വിഐപികൾക്കുള്ള ഇരിപ്പിടം പോലും ക്രമീകരിച്ചത്.
∙ സർവം മോദി മയം
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിലും പോസ്റ്ററുകളും കൊടികളും നിറയെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം. മുഖ്യമന്ത്രി ബൊമ്മയുടെ ചിത്രം പോലും വിരളം. മറ്റു നേതാക്കൻമാരുടെ ആരുടെയും ചിത്രമില്ല. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ആയിരുന്നതിനാൽ വമ്പൻ പന്തലാണ് പ്രധാനമന്ത്രിയുടെ പരിപാടിക്ക് ഒരുക്കിയത്. എത്ര വലിയ മഴ പെയ്താലും ചോരാത്ത, തകരാത്ത പന്തൽ. ദൂരെ സ്ഥലങ്ങളിൽനിന്നു പോലും ബസിലും ലോറിയിലുമായി പതിനായിരത്തിലധികം ആളുകളാണ് എത്തിയത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗം നീണ്ടതോടെ ആളുകൾ പോകാൻ തുടങ്ങി. എന്നാൽ സുരക്ഷാ പ്രശ്നം ഉന്നയിച്ചു സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. പ്രധാനമന്ത്രി പോയതിനു ശേഷമാണ് ആളുകളെ വിട്ടത്.