കുമളി ∙ അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ ജനവാസമേഖലയ്ക്ക് അരികെ; മേഘമലയിൽ ബസ് സർവീസ് ഉൾപ്പെടെ നിർത്തി. ആന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത് മതികെട്ടാൻ ചോലയ്ക്ക് എതിർവശത്തുള്ള വനമേഖലയിലാണ്. ആന ചിന്നക്കനാലിലേക്ക് മടങ്ങാനുള്ള ശ്രമമാണോ ഇതെന്ന ആശങ്കയും ഉയരുന്നുണ്ട്. ടൗൺ പ്രദേശങ്ങൾ ഉൾപ്പെടെ ഒട്ടേറെ ജനവാസ മേഖലകൾ കടക്കാതെ ഇത് സാധ്യമല്ലാത്തതിനാൽ അത്തരം ഒരു സാഹചര്യം ഉണ്ടാവില്ല എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
നിലവിൽ ചിന്നമന്നൂരിൽ നിന്ന് മേഘമലയിലേക്കുള്ള റോഡിൽ വനം വകുപ്പിന്റെ തെൻപളനി ചെക് പോസ്റ്റിൽ നിന്ന് ആരെയും അകത്തേക്കു കടത്തിവിടുന്നില്ല. കേരളത്തിന്റെ വനാതിർത്തിയിൽ നിന്ന് 8 കിലോമീറ്ററോളം ദൂരേക്കു പോയ ആന തിരികെ പെരിയാറിലേക്കു വരുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇവിടെ നിന്ന് മരിക്കാട് ഡാം വഴി ചിന്നമന്നൂരിന് സമീപമുള്ള എരിശക്കനായ്ക്കനൂരിൽ എത്താനുള്ള സാധ്യത ഉണ്ട്. ആന ഇവിടേക്ക് എത്തുന്നത് തടയാൻ തമിഴ്നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.