പുതുശേരി > കുരുടിക്കാട്ട് വീട്ടുവളപ്പിലെ കിണറ്റിൽ വീണ പന്നികളെ വെടിവച്ചുകൊന്നശേഷം പുറത്തെടുത്തു. വ്യാഴം പുലർച്ചെ പാലപ്പുഴ ബാലകൃഷ്‌ണന്റെ കിണറ്റിൽ വീണ 10 പന്നികളിൽ അഞ്ചെണ്ണത്തെയാണ് വെടിവച്ചുകൊന്നത്. കിണറ്റിലുണ്ടായിരുന്ന മൂന്നെണ്ണം വെള്ളിയാഴ്‌ച രാവിലെയും രണ്ടെണ്ണം വ്യാഴാഴ്‌ചയും ചത്തിരുന്നു. മറ്റുള്ളവയെ ജീവനോടെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അക്രമകാരികളായതിനാൽ ഉപേക്ഷിച്ചു. ആഴമേറിയതും വായുസഞ്ചാരം ഇല്ലാത്തതുമായ കിണറ്റിൽ ഇറങ്ങാനും കഴിഞ്ഞില്ല.
ജീവനോടെ പുറത്തെത്തിച്ചാൽ ആക്രമണസാധ്യതയുണ്ടെന്ന് വനം വകുപ്പ് അറിയിച്ചതോടെയാണ് വെടിവച്ചുകൊല്ലാൻ തീരുമാനിച്ചതെന്ന് പഞ്ചായത്തംഗം എൻ കൃഷ്‌ണനുണ്ണി പറഞ്ഞു. പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും അനുമതിയോടെ ജില്ലാ റൈഫിൾ ക്ലബ് സെക്രട്ടറി എ നവീൻ, ഭാരവാഹികളായ ദിലീപ്‌കുമാർ, അലി ബാപ്പു എന്നിവരെ സ്ഥലത്ത് എത്തിച്ചു. പന്നികളുടെ ജഡം വനംവകുപ്പിന്റെ പരിശോധനയ്ക്കുശേഷം സംസ്‌കരിച്ചു. വ്യാഴാഴ്‌ച പുലർച്ചെയാണ് പന്നിക്കൂട്ടത്തെ കിണറ്റിൽ കണ്ടെത്തിയത്.