ബഫർ സോൺ (കരുതൽ മേഖല) സംബന്ധിച്ച സുപ്രീം കോടതി ഉത്തരവു പ്രകാരം ഖനന നിരോധനം കേരളത്തിൽ ഏറ്റവും കൂടുതൽ ബാധകമാകുക പറമ്പിക്കുളം വന്യജീവി സങ്കേതത്തിനു ചുറ്റും. കരടുവിജ്ഞാപന പ്രകാരം ഇവിടെ 10.09 കിലോമീറ്റർ വരെ വീതിയിൽ, 264.57 ചതുരശ്ര കിലോമീറ്റർ ബഫർ സോണായിരിക്കും. ഒരു കിലോമീറ്ററിൽ കൂടുതൽ ബഫർ സോണുള്ള സ്ഥലങ്ങളിൽ അത്രയും സ്ഥലത്തും ഖനന നിരോധനമുണ്ടാകുമെന്നാണ് 2011 ലെ മാർഗരേഖ ചൂണ്ടിക്കാട്ടി സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
അതേസമയം, ബഫർ സോൺ ഒരു കിലോമീറ്ററിൽ കുറവുള്ള എറണാകുളത്തെ മംഗളവനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒരു കിലോമീറ്റർ പരിധിയിലാകും ഖനനം വിലക്കുക. ബഫർ സോൺ ഒരു കിലോമീറ്റർ ഇല്ലാത്ത സ്ഥലങ്ങളിൽ ഒരു കിലോമീറ്റർ പരിധിയിൽ ഖനനം പൂർണമായി വിലക്കണമെന്നാണ് കഴിഞ്ഞമാസം 26നുള്ള വിധിയിൽ ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയത്. തുടർന്ന്, ബഫർ സോൺ എത്ര കൂടുതലാണെങ്കിലും ഖനന നിരോധനം ഒരു കിലോമീറ്ററിൽ മതിയാകുമല്ലോ എന്ന വാദവുമായി മഹാരാഷ്ട്രയിലെ രാധാനഗരി വന്യജീവി സങ്കേതത്തിനടുത്തുള്ള ക്വാറി ഉടമകൾ ഹർജി നൽകിയെങ്കിലും കോടതി കഴിഞ്ഞദിവസം ഇതു തള്ളി.
previous post