കൊച്ചി∙ പിണറായി വിജയൻ സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ ഒരേ പാറ്റേണിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എം.ശിവശങ്കര്‍ ഐടി സെക്രട്ടറിയായതോടെ ഡിജിറ്റല്‍ വകുപ്പ് അഴിമതിയുടെ കേന്ദ്രമായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. ടെന്‍ഡറിനു മുന്‍പ് തിരക്കഥ തയാറാക്കി കൂട്ടുകച്ചവടം ഉറപ്പിച്ചു. തെളിവുകള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി തുടരുന്ന മൗനം കുറ്റസമ്മതമാണെന്ന് പറഞ്ഞ ചെന്നിത്തല, റോഡ് ക്യാമറ കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
‘‘2018 മുതൽ ഐടി, വ്യവസായ വകുപ്പുകളിൽ നടന്ന മുഴുവൻ ഇടപാടുകളും സമഗ്രമായി അന്വേഷിക്കണം. പ്രത്യേകിച്ചും കെൽട്രോണിന്റെ ഇടപാടുകൾ. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതാണ്. കുറ്റം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ഉത്തരം മുട്ടി നിൽക്കുകയാണു മുഖ്യമന്ത്രി. പാവപ്പെട്ടവന്റെ പണം പിടിച്ചു പറിച്ചു മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കു നൽകുന്നത് അംഗീകരിക്കാനാവില്ല.’ – ചെന്നിത്തല പറഞ്ഞു.
‘‘ആസൂത്രിതമായ കൊള്ളയടിയാണ് കെ – ഫോൺ, റോഡ് ക്യാമറ പദ്ധതികളിൽ നടന്നത്. ജുഡീഷ്യൽ അന്വേഷണം നടത്തണം. റോഡ് ക്യാമറ കരാർ റദ്ദാക്കണം. 19നു പ്രവർത്തനം തുടങ്ങുമെന്നു പറഞ്ഞ ക്യാമറകൾ പ്രവർത്തിപ്പിക്കരുത്. എം.ശിവശങ്കർ ഐടി സെക്രട്ടറിയായതു മുതലാണു വകുപ്പ് അഴിമതിയുടെ കേന്ദ്രമായത്. ശിവശങ്കറിന്റെ അനുഭവം മറ്റു പലർക്കും ഉണ്ടാകും’ – ചെന്നിത്തല മുന്നറിയിപ്പു നൽകി.