വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു. കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്‌ഷനും റിക്രൂട്ട്മെന്റും) ബോർഡിനാണ് സർക്കാർ രൂപംനൽകിയത്. പിഎസ്‌സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനമാണ് ബോർഡിനുകീഴിൽ വരിക.
ബോർഡ് അംഗങ്ങളായി നാലുപേരെ നിയമിച്ചു. പുതിയ ചെയർമാനെ നിയമിക്കുന്നതുവരെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻകൂടിയായ ബോർഡംഗം വി രാജീവൻ ചുമതല നിർവഹിക്കും. കെഎസ്ഇബി മുൻ ചീഫ് എൻജിനിയർ ആർ രാധാകൃഷ്ണൻ, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് ലിമിറ്റഡ് (കെൽ) ജനറൽ മാനേജർ ലത സി ശേഖർ, എംജി സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ ഷറഫുദ്ദീൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
നിയമനങ്ങളിൽ സുതാര്യത
ഉറപ്പാക്കും: മന്ത്രി പി രാജീവ്
നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാനാണ് പുതിയ ബോർഡ് രൂപീകരിച്ചതെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഇതോടെ പ്രാവർത്തികമാകുന്നത്. ബാഹ്യ ഇടപെടൽ ഒഴിവാക്കി അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ തെരഞ്ഞെടുക്കാൻ സാധിക്കുംവിധം സ്വയംഭരണാധികാരത്തോടെ ബോർഡ് പ്രവർത്തിക്കും. പൊതുമേഖലയുടെ കാര്യക്ഷമത ഉയർത്തുന്നതിൽ പുതിയ റിക്രൂട്ട്മെന്റ് ബോർഡിന് വലിയ പങ്കുവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.