ജനകീയ ബാങ്കിങ് സംരക്ഷണ ജാഥകൾക്ക് ആവേശത്തുടക്കം. തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്തുനിന്നും വടക്കൻ മേഖലാ ജാഥ കാസർകോട്ടുനിന്നുമാണ് പ്രയാണം തുടങ്ങിയത്. ബാങ്ക് സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, പുറംകരാർവൽക്കരണം അവസാനിപ്പിക്കുക, ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താൽക്കാലിക–- കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയുള്ള ജാഥ 13ന് എറണാകുളത്ത് സമാപിക്കും.
തെക്കൻമേഖലാ ജാഥ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണിയാണ് തെക്കൻമേഖലാ ജാഥാ ക്യാപ്റ്റൻ. ജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുപുസ്തകത്തിന്റെ പ്രകാശനവും ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് ബി പ്രശാന്താണ് ജാഥാ മാനേജർ.
വടക്കൻ മേഖലാ ജാഥ കാസർകോട് പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്ത് മുൻ എംപി പി കരുണാകരൻ, ജാഥാ ലീഡർ ബെഫി സംസ്ഥാന സെക്രട്ടറി സനിൽബാബുവിന് പതാക കൈമാറി ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ പി വി കുഞ്ഞമ്പു അധ്യക്ഷനായി. സി മിഥുനാണ് ജാഥാ മാനേജർ.
തെക്കൻ മേഖലാ ജാഥ വ്യാഴം രാവിലെ നെയ്യാറ്റിൻകരയിൽ നിന്നാരംഭിച്ച് വൈകിട്ട് വർക്കലയിൽ സമാപിക്കും. വടക്കൻ മേഖലാ ജാഥ രാവിലെ ഉദുമ പാലക്കുന്നിൽ നിന്നാരംഭിച്ച് വൈകിട്ട് പയ്യന്നൂരിലും സമാപിക്കും