തൃശൂർ പൂരത്തിനു വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയ റെയിൽവേ പൂരദിവസവും പിറ്റേന്നുമായി നേടിയതു 45.45 ലക്ഷം രൂപയുടെ ബംപർ വരുമാനം. കഴിഞ്ഞ വർഷത്തെക്കാൾ 23.95 ലക്ഷം രൂപ അധികമാണിത്. 2022ൽ 21.5 ലക്ഷം രൂപയായിരുന്നു ആകെ വരുമാനം (പൂരത്തിന് 8.5 ലക്ഷം രൂപയും പിറ്റേന്ന് 13 ലക്ഷം രൂപയും).
പ്രതിദിനം ശരാശരി 7 ലക്ഷം രൂപ വരുമാനമുള്ള തൃശൂർ സ്റ്റേഷൻ 30നു 17,000 യാത്രികരിൽ നിന്ന് 16.75 ലക്ഷം രൂപയും മേയ് ഒന്നിന് 28,500 യാത്രികരിൽ നിന്ന് 28.7 ലക്ഷം രൂപയും വരുമാനം നേടി. പ്രതിദിനം ശരാശരി 400 സാധാരണ ടിക്കറ്റുകൾ വിൽക്കുന്ന പൂങ്കുന്നത്ത് 30നു 505 ടിക്കറ്റും മേയ് ഒന്നിന് 1450 ടിക്കറ്റും വിറ്റു.
ടിക്കറ്റ് കൗണ്ടറും ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനും വഴിയുള്ള വരുമാനമാണിത്. യുടിഎസ് ഓൺ മൊബൈൽ ടിക്കറ്റിങ് ആപ് വഴിയുള്ള വരുമാനം ഇതിൽപ്പടില്ല. തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ, കൂടുതൽ പ്രകാശ സംവിധാനം, കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ, ഇൻഫർമേഷൻ കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്‌മെന്റ്, കുടിവെള്ളത്തിന് അധിക സൗകര്യം എന്നിവയ്ക്കു പുറമെ പൂരം കണ്ടു മടങ്ങുന്നവർക്കായി തൃശൂരിലെ ബുക്കിങ് ഓഫിസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും മൂന്ന് ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും പൂങ്കുന്നത്തു രണ്ട് കൗണ്ടറുകളും പ്രവർത്തിപ്പിച്ചു.
അതേസമയം, പൂരദിവസം കെഎസ്ആർടിസിക്കു നടത്താനായത് 54 സ്പെഷൽ സർവീസുകൾ മാത്രം. കഴിഞ്ഞവർഷം നൂറോളം സർവീസുകൾ നടത്തിയിരുന്നു. വെളിയിൽ നിന്നുള്ള സർവീസുകളായതിനാൽ അതതു ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് വരുമാനമെന്നും ആകെ വരുമാനം കണക്കാക്കാൻ കഴിയില്ലെന്നും തൃശൂർ ഡിപ്പോ അധികൃതർ പറഞ്ഞു