വടക്കുന്നാഥക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി–-പാറമേക്കാവ് ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പൻമാർ തിങ്കളാഴ്‌ച ഉച്ചയോടെ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരാഘോഷങ്ങൾക്ക് പരിസമാപ്‌തി. 2024 ഏപ്രിൽ 19നാണ് അടുത്ത പൂരം. തിങ്കൾ രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവ് വിഭാഗവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടി വിഭാഗവും പതിനഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പ് തുടങ്ങി.
കിഴക്കൂട്ട് അനിയൻമാരാരുടെയും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും നേതൃത്വത്തിൽ വീണ്ടും മേളപ്പെരുക്കം. തട്ടകക്കാർക്കായി വീണ്ടും കുടകൾ വിരിഞ്ഞു. എഴുന്നള്ളിപ്പുകൾ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്ക് മുന്നേറിയപ്പോൾ പുരുഷാരവും ക്രമാതീതമായി. ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ് വിഭാഗത്തിന് -എറണാകുളം ശിവകുമാറുമാണ് കോലമേന്തി ഉപചാരം ചൊല്ലിയത്
പൂരസമാപനത്തിന് സ്ത്രീകളുടെയും കുട്ടികളുടെയും അഭൂതപൂർവമായ തിരക്കായിരുന്നു. ഉപചാരം ചൊല്ലലിനുശഷം ചെറിയതോതിൽ വെടിക്കെട്ട്. തുടർന്ന് വാദ്യഘോഷങ്ങളോടെ ഇരുവിഭാഗവും ക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നള്ളി. പൂരക്കഞ്ഞി കുടിച്ച് പൂരപ്രേമികൾ വീടുകളിലേക്ക് മടങ്ങി. തട്ടകക്കാർ ചേർന്ന് വൈകിട്ട് ക്ഷേത്രങ്ങളിൽ കൊടിയിറക്കി.