കണ്ണൂർ: സൗകര്യങ്ങളിലും വേഗതയിലും രാജകീയമായ വന്ദേഭാരത് എക്സ്പ്രസ് വന്നിട്ടും ദീർഘദൂര യാത്രക്കാർക്ക് പ്രിയം രാത്രികാല ട്രെയിനുകൾ. കാസർകോട് നിന്ന് സർവിസ് തുടങ്ങുന്നതും യാത്ര അവസാനിപ്പിക്കുന്നതുമായ ആദ്യ ട്രെയിൻ ആയിട്ടും കാസർകോട് ബുക്കിങ് കൂടുതലും രാത്രി വണ്ടികൾക്ക് തന്നെ.
ദീർഘനേരം ഇരുന്നുകൊണ്ടുള്ള പകൽ യാത്രയാണ് ആളുകളെ പിന്നോട്ടടിപ്പിക്കുന്നത്. കൂടാതെ തലസ്ഥാനത്തെ സർക്കാർ ഓഫിസുകളിലേക്കും മറ്റും വിവിധ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് രാത്രി ട്രെയിനിന് പോയാൽ പിറ്റേന്ന് പുലർച്ചെ അവിടെ എത്തി ഓഫിസ് സമയത്ത് കാര്യങ്ങൾ നിർവഹിക്കാം എന്ന സൗകര്യവുമുണ്ട്. എന്നാൽ, പകൽ പുറപ്പെടുന്ന വന്ദേ ഭാരതിന് പോയാൽ രാത്രിയിലാണ് അവിടെ എത്തുക. താമസത്തിന് ലോഡ്ജുകളെയും മറ്റും ആശ്രയിച്ചാൽ മാത്രമേ പിറ്റേന്ന് കാര്യങ്ങൾ നിറവേറ്റാൻ കഴിയൂ. ഇത് കൂടുതൽ ചെലവ് വരുത്തിവെക്കും.അത്യാധുനിക സൗകര്യമുള്ള സർവിസ് എന്ന നിലക്ക് വന്ദേഭാരതിൽ തുടക്കം മുതൽ തരക്കേടില്ലാത്ത ബുക്കിങ് ഉണ്ട്. മേയ് ആദ്യവാരത്തിലും വെയ്റ്റിങ് ലിസ്റ്റാണ് ബുക്കിങ് സ്റ്റാറ്റസ്. ട്രെയിൻ പുറപ്പെടുന്നതിനു മുമ്പുള്ള കറന്റ് ബുക്കിങ്ങിലും ഒഴിവുകൾ ഒട്ടേറെ. എന്നാൽ, മേയ് രണ്ടാംവാരത്തിൽ ഇതര ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരതിലെ ബുക്കിങ് കുറവാണ്. കാസർകോട്- തിരുവനന്തപുരം യാത്രക്ക് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് വൈകീട്ടുള്ള മലബാർ എക്സ്പ്രസ് തന്നെയാണ്. ട്രിവാൻഡ്രം, മാവേലി എക്സ്പ്രസിന്റെ സ്ഥിതിയും സമാനം. യാത്ര തുടങ്ങി പിന്നേറ്റ് പുലർച്ചെയും രാവിലെയുമൊക്കെയായി തലസ്ഥാന നഗരിയിൽ എത്തുമെന്നതാണ് ഇതിനു കാരണം.