നെല്ല് സംഭരണത്തിലെ ക്രമക്കേടുകൾക്ക് തടയിടാൻ സപ്ലൈകോയുമായി കരാർ ഒപ്പിട്ട മില്ലുകളുടെ വൈദ്യുതി ഉപയോഗം നിരീക്ഷിക്കാൻ കേന്ദ്ര നിർദേശം. പാടശേഖരങ്ങളിൽനിന്ന് സംഭരിക്കുന്ന നെല്ല് മുഴുവൻ അരിയാക്കി മാറ്റുന്നുവെന്ന് ഉറപ്പാക്കാൻ ഉൽപാദനവും റൈസ് മില്ലുകളുടെ വൈദ്യുതി ഉപയോഗവും തമ്മിൽ ബന്ധിപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. മില്ലുകൾ ഗുണനിലവാരം കുറഞ്ഞ അരി മടക്കിനൽകുന്നുവെന്ന പരാതിയിലാണ് കേന്ദ്ര ഇടപെടൽ.
നെല്ല് കുത്തിയെടുക്കാൻ ആവശ്യമായ അളവിൽ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരോ മില്ലും സംഭരിച്ച നെല്ല് കുത്തി അരിയാക്കാൻ ആവശ്യമായ വൈദ്യുതി കണക്കാക്കി ഇത്രയും ഉപയോഗിച്ചിട്ടില്ലെങ്കിൽ ക്രമക്കേട് നടന്നുവെന്ന വിലയിരുത്തലിൽ നടപടി സ്വീകരിക്കണം. കൂടുതൽ വൈദ്യുതി ഉപയോഗിച്ചാലും പരിശോധന വേണമെന്ന് നിർദേശത്തിലുണ്ട്. സംഭരിക്കുന്ന നെല്ല് മുഴുവൻ കുത്താതെ മില്ലുകൾ പുറത്തുനിന്നുള്ള അരി കലർത്തുന്നതായും നെല്ല് കരിഞ്ചന്തയിലേക്ക് കടത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു.